സുരക്ഷിതമായ ഇന്റർനെറ്റ് സേവനമാണ് രാജ്യത്തിന്റെ നയം; കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സേവനം രാജ്യത്തിന്റെ നയമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക് സഭയിൽ പറഞ്ഞു. ലോക്‌സഭാ അംഗം ഡോ. സുകാന്ത മജുംദാറിന്റെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് (നമ്പർ 169) മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാരിന് പൂർണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്‌ഥാനത്തിൽ പൗരന്മാരുടെ ഭയാശങ്കകൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സഹമന്ത്രി അറിയിച്ചു. ( Safe internet service is country’s policy Rajeev Chandrasekhar ).
സൈബർ ഭീഷണികളിൽ നിന്നും കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകി വരുന്നുണ്ട്. സൈബർ ലോകത്തെ ഫിഷിംഗ് ആക്രമണങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പുകളും മൊബൈൽ ഫോണുകളും സുരക്ഷിതമാക്കുന്നതിനുള്ള മാർഗങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൗരന്മാർക്ക് മികച്ച സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൽ നൽകുന്നതിന് സൈബർ സ്വച്ഛതാ കേന്ദ്രത്തിന് (ബോട്ട്നെറ്റ് ക്ലീനിംഗ് ആൻഡ് മാൽവെയർ അനാലിസിസ് സെന്റർ) കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ സെർട്ട് – ഇൻ അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സൈബർ സുരക്ഷയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.
സെർട്ട് -ഇന്നും റിസർവ് ബാങ്കും സംയുക്തമായി ഡിജിറ്റൽ ഇന്ത്യ പ്ലാറ്റ്‌ഫോമിലൂടെ ‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ രാജ്യമെങ്ങും സാമ്പത്തിക വിദ്യാഭ്യാസ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റിസർവ്വ് ബാങ്ക് 2016 മുതൽ എല്ലാ വർഷവും സാമ്പത്തിക സാക്ഷരതാ വാരം സംഘടിപ്പിക്കുന്നു. ‘ഡിജിറ്റൽ ആവുക, സുരക്ഷിതരാവുക’ എന്നതായിരുന്നു ഈ വർഷത്തെ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ പ്രമേയം.
ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ, ഉപഭോക്താക്കളുടെ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2022 ഫെബ്രുവരി 14നും18നും ഇടയിൽ ഇത് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇലക്ട്രോണിക് / ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കൽ, ഇന്റർനെറ്റ് ബാങ്കിങ്, ഇലക്ട്രോണിക് പേയ്‌മെന്റുകൾ, എടിഎം ഇടപാടുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ) വഴിയുള്ള ഇടപാടുകൾ സുരക്ഷിതമാക്കൽ, അംഗീകൃത ബാങ്കിംഗ് ഇതര സ്‌ഥാപനങ്ങൾ നൽകുന്ന പിപിഐകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിന്മേൽ ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തൽ, ഇമെയിൽ വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കൽ തുടങ്ങിയ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അറിയിച്ചു.
ഇലക്ട്രോണിക്സ്, ഐ ടി മന്ത്രാലയവും വിവര സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടത്തി വരുകയാണ്. വിവര സുരക്ഷയെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും സാധാരണ ഉപയോക്താക്കൾക്കുമായി പ്രത്യേകം പുസ്തകങ്ങളും വീഡിയോകളും ഓൺലൈൻ സാമഗ്രികളും മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ www.infosecawareness.in, www.csk.gov.in തുടങ്ങിയ പോർട്ടലുകളിലൂടെ ലഭിക്കും.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നോഡൽ പോയിന്റായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിനെ നിശ്ചയിച്ചിട്ടുണ്ട്. പൗരന്മാർക്ക് അവരുടെ സ്വന്തം ഭാഷയിൽ ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനും സഹായം ലഭിക്കുന്നതിനും 1930 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തനക്ഷമമാക്കി. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് @cyberDost എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും റേഡിയോ കാമ്പെയ്‌നിലൂടെയും പ്രചരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: Safe internet service is country’s policy Rajeev Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here