അര്‍ഹതയില്ലാതെ സ്വര്‍ണകപ്പിനൊപ്പം; സാള്‍ട്ട് ബേയ്ക്ക് രൂക്ഷ വിമര്‍ശനം

ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി പ്രമുഖ പാചക വിദഗ്ധന്‍ സാള്‍ട്ട് ബേ. ടര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെയാണ് വിവാദത്തിലായിരിക്കുന്നത്. വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രമാണ്
ലോകകപ്പ് ട്രോഫി തൊടാന്‍ അനുമതിയുള്ളത്. വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പാചക വിദഗ്ധന്‍. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ക്കും വിഡിയോകൾക്കും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടുവെന്നും ഫുട്ബോള്‍ കളിക്കാരെ അപമാനിച്ചുവെന്നതടക്കമാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്‍റീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടയ്ക്കാണ് സാള്‍ട്ട് ബേയുടെ കാട്ടിക്കൂട്ടൽ. ഏഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി അടക്കമുള്ള താരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും സാള്‍ട്ട് ബേ പങ്കുവച്ചിട്ടുണ്ട്.
അബുദാബി, ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ് തുടങ്ങി പല ഇടങ്ങളിലും സാള്‍ട്ട് ബേയ്ക്ക് ഭക്ഷണ ശാലകളുണ്ട്. പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ പാചക വിദഗ്ധനാണ് നുസ്രെത് ഗോക്‌ചെ.
Read Also: സോൾട്ട് ബേയുടെ റെസ്റ്റോറന്റിലെ ബിൽ തുക 1.36 കോടി രൂപ; സോഷ്യൽ മീഡിയയിൽ വിമര്‍ശനം
ഫിഫ വെബ്സൈറ്റില്‍ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിന്‍റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന് വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്. 2014ല്‍ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ ഈ നിബന്ധനകള്‍ ലംഘിച്ചിരുന്നു. ജര്‍മനിയുടെ വിജയത്തിന് പിന്നാലെ സ്വര്‍ണക്കപ്പിനൊപ്പമുള്ള സെല്‍ഫിയടക്കം പുറത്ത് വിട്ട് റിഹാനയും വിവാദത്തിലായിരുന്നു.
Story Highlights: Salt Bae Seen Touching The World Cup Trophy, Slammed For Breaking FIFA Rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here