ക്യാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പേഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശൂരിൽ ക്യാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പേഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. തൃശൂർ പാണഞ്ചേരിയിൽ താമസമാക്കിയ പൊന്നൂക്കര സ്വദേശി പി.ജെ. ജോയിയെ ആണ് ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി. ലാൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ( Private bus driver arrested for stealing purse of cancer patient ).
തൃശൂർ പാട്ടുരായ്കൽ ഓവർ ബ്രിഡ്ജിനു താഴെ ലോട്ടറി വിൽപ്പന നടത്തിയിരുന്ന കാൻസർ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പേഴ്സ് മോഷണം ചെയ്തയാളെയാണ് അറസ്റ്റുചെയ്തത്. ഡിസംബർ 18 ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന, വിൽപ്പനക്കാരിയുടെ അരികിലെത്തി, നോക്കുന്നതിനിടയിൽ, അവിടെ വെച്ചിരുന്ന പേഴ്സ് എടുത്ത് ഓടിപ്പോവുകയായിരുന്നു.
Read Also: ഒരു മാസത്തിനിടെ 340 കേസുകളും 360 അറസ്റ്റും; ഇടപാടിന് ക്രിപ്റ്റോ കറൻസി: കൊച്ചിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു
പേഴ്സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാൻ വരുന്നവർക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാർഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന
ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ലോട്ടറി വിൽപ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാൾ പാട്ടുരായ്കൽ ഭാഗത്ത് വേഗത്തിൽ ഓടിപ്പോകുന്നതും, ഒരു ഓട്ടോറിക്ഷയിൽ കയറുന്നതമായ ദൃശ്യം പൊലീസ് സ്ഥാപിച്ച സിസിടിവിയിൽ നിന്ന് ലഭിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജോലിയില്ലാത്ത സമയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ഇയാളുടെ ശീലം. ഇയാൾ ഇതിനുമുമ്പ് തൃശൂർ ശക്തൻ നഗറിലെ ഫ്രൂട്ട് സ്റ്റാളിൽ കയറി, പണമടങ്ങിയ ബാഗ് മോഷണം നടത്തിയിരുന്നതായും, കയ്യോടെ പിടിക്കപ്പെട്ടപ്പോൾ പണം തിരിച്ചു നൽകി കേസില്ലാതെ ഒത്തുതീർക്കുകയായിരുന്നു എന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Story Highlights: Private bus driver arrested for stealing purse of cancer patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here