81.35 കോടി ദരിദ്രർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ; കേന്ദ്ര സർക്കാർ

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റേഷൻ വിതരണം 81.35 കോടി ദരിദ്രർക്ക് ഒരു വർഷത്തേക്ക് സൗജന്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. പദ്ധതിക്കായി പ്രതിവർഷം 2 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
നിലവിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. കിലോയ്ക്ക് മൂന്ന് രൂപ നിരക്കിൽ അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും വിതരണം ചെയ്യുന്നു. കൂടാതെ അന്ത്യോദയ അന്ന യോജനയിൽ(എഎവൈ) ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നൽകുന്നുണ്ട്. അടുത്ത ഒരു വർഷത്തേയ്ക്ക് ഇവയെല്ലാം സൗജന്യമാക്കാനാണ് സർക്കാർ തീരുമാനം.
ഇത് രാജ്യത്തെ 81.35 കോടി ജനങ്ങൾക്ക് ഗുണം ചെയ്യും. അതിനിടെ, ഡിസംബർ 31ന് അവസാനിക്കുന്ന സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. PMGKAY ക്ക് കീഴിൽ വരുന്ന 81.35 കോടി ഗുണഭോക്താക്കൾക്ക് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്നു. 2020-ൽ സർക്കാരിന്റെ 1.7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഘടകങ്ങളിലൊന്നായാണ് പദ്ധതി ആരംഭിച്ചത്. യോഗത്തിൽ സായുധ സേനയ്ക്ക് വേണ്ടി വൺ റാങ്ക്-വൺ പെൻഷൻ(OROP) ഭേദഗതി ചെയ്തതായാണ് വിവരം.
Story Highlights: Cabinet approves distribution of free food grain till December 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here