ഇസ്ലാമിക നാണയങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും പ്രദര്‍ശനവുമായി സൗദി

ഇസ്ലാമിക നാണയങ്ങളുടെ പ്രദര്‍ശനവുമായി സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറി. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ഇസ്ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഇസ്ലാമിക നാണയങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും പ്രദര്‍ശനം ആരംഭിച്ചത്. നാല് ദിവസത്തെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.(Saudi exhibits ancient Islamic coins and manuscripts in Morocco)
സൗദി ലൈബ്രറി അതോറിറ്റി, നാഷണല്‍ കമ്മിറ്റി ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍, ഐസെസ്‌കോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സൗദി സാംസ്‌കാരിക മന്ത്രിയും എന്‍സിഇഎസ്സി ചെയര്‍മാനുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഐസെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഡോ. സലേം ബിന്‍ മുഹമ്മദ് അല്‍ മാലിക് ഉദ്ഘാടനം ചെയ്തു. ഐസെസ്‌കോ യോഗത്തില്‍ പങ്കെടുക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള 58 പ്രതിനിധി സംഘത്തലവന്‍മാരാണ് ചടങ്ങില്‍ പങ്കെടുത്തത്.
പല ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുമുള്ള പുരാതന ചരിത്രത്തിന്റെ വശങ്ങള്‍ വെളിപ്പെടുത്തുന്നതാണ് കൈയെഴുത്തുപ്രതികളുടെയും നാണയങ്ങളുടെയും പ്രദര്‍ശനമെന്ന് കെഎപിഎല്‍ ഡയറക്ടര്‍ ഡോ. ബന്ദര്‍ അല്‍ മുബാറക് പറഞ്ഞു. ഉമയ്യദ്, അബ്ബാസിദ്, അന്‍ഡലൂഷ്യന്‍, ഫാത്തിമിഡ്, അയ്യൂബിദ്, അറ്റബേഗ്, സെല്‍ജുക്, മംലൂക്ക് കാലഘട്ടങ്ങളിലെ സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവയുള്‍പ്പെടെ 50 അപൂര്‍വ നാണയങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
Read Also: അദ്‌വ അല്‍ ആരിഫി സൗദിയിലെ പുതിയ കായിക സഹമന്ത്രി
CE ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഖലീഫ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്റെ ഭരണകാലത്ത് നിര്‍മ്മിച്ച സ്വര്‍ണ്ണ ദിനാറും അറബ് കറന്‍സിയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നായ മക്ക ദിനാറുമാണ് ശ്രദ്ധേയമായ രണ്ട് പ്രദര്‍ശനങ്ങള്‍. ആഗോള വിജ്ഞാന സൂചികയിലും അനുബന്ധ സൂചകങ്ങളിലും ഇസ്ലാമിക രാജ്യങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ, എന്നിവയിലുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുകയുമാണ് റബാത്തിലെ മന്ത്രിതല യോഗത്തിന്റെ ലക്ഷ്യം.
Story Highlights: Saudi exhibits ancient Islamic coins and manuscripts in Morocco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here