കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധം: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 24 % മുതല്‍ 50 % വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 % ആയി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തില്‍ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു.
ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിന് 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസരിക്കവേ കായിക മന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയാണ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയത്.
Story Highlights: Greenfield International Stadium Entertainment Tax MB Rajesh’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here