കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

സര്‍ക്കാര്‍ സ്കൂളുകളില്‍ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായായി തിരുവനന്തപുരം കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും. ജില്ലയില്‍ മിക്സഡ് സ്കൂളായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോയ്‌സ് സ്‌കൂളാണിത്. രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളില്‍ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കന്യാകുളങ്ങര ബോയ്‌സ് സ്കൂളില്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ ഒരുപോലെ പഠിക്കാം. മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ബോര്‍ഡില്‍ നിന്നും ബോയ്‌സ് എന്ന വാക്ക് മാറ്റി കന്യാകുളങ്ങര ഗവണ്മെന്റ് ഹൈസ്‌കൂള്‍ എന്നാക്കും. 356 ആണ്‍കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.
രണ്ടര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ആവശ്യത്തിന് കെട്ടിടങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനവുമുണ്ട്. എസ്.പി.സി, സ്‌കൗട്ട്, ലിറ്റില്‍കൈറ്റ്‌സ്, ജെ.ആര്‍.സി എന്നിവക്ക് പുറമെ പെണ്‍കുട്ടികള്‍ക്കായി ഗൈഡ്സും ആരംഭിക്കും. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയതെന്നും മിക്സഡ് സ്കൂളുകള്‍ പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു. വെമ്പായം ഗ്രാമപഞ്ചായത്തിലെ ബോയ്‌സ് സ്‌കൂള്‍ മിക്സഡ് സ്കൂളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Story Highlights: Girls will also study in Kanyakulangara Boys School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here