സർക്കാർ വിരുദ്ധ പോരാട്ടം; അക്രമബാധിത മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു

രാജ്യത്ത് അരങ്ങേറുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി തെക്കൻ പുനോ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു. തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിക്കുനേരെ പൊലീസ് നടത്തിയ വെടിവയ്‌പിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമബാധിത മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചത്.
രാത്രി 8:00 മുതൽ പുലർച്ചെ 4:00 വരെ മൂന്ന് ദിവസത്തേക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി ആൽബർട്ടോ ഒട്ടറോളയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ പുറത്താക്കിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു.
ബൊളീവിയയുടെ അതിർത്തിയോട് ചേർന്നുള്ളതും നിരവധി അയ്‌മാറ സ്വദേശികൾ താമസിക്കുന്നതുമായ പുനോ പ്രദേശം കാസ്റ്റിലോ അനുകൂലികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. രാത്രിയിൽ പ്രതിഷേധക്കാർ മേഖലയിലെ കടകൾ കൊള്ളയടിക്കുകയും പൊലീസ് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.
കാസ്റ്റിലോയെ മോചിപ്പിക്കുക, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാർട്ട് രാജിവയ്‌ക്കുക, തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പെറുവിൽ പ്രക്ഷോഭം തുടരുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ് ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ് പെഡ്രോ കാസ്റ്റിലോയെ പ്രസിഡന്റുസ്ഥാനത്തു നിന്ന് ഇംപീച്ച് ചെയ്‌തത്. അധികാരമേറ്റതുമുതൽ വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിശ്രമങ്ങൾക്ക് ഒടുവിലായിരുന്നു ഇംപീച്ച്‌മെന്റ്. തുടർന്ന് വൈസ് പ്രസിഡന്റ് ദിന ബൊലുവാർട്ട് പ്രസിഡന്റായി അധികാരമേറ്റു.
Story Highlights: Peru Orders Curfew In Violence-Hit Region After 18 Deaths Amid Protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here