വന്യമൃഗ ശല്യം; വയനാട്ടിൽ ഇന്ന് എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം

വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം. കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
അതിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. കടുവ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
വന്യജീവി ആക്രമണം പ്രതിസന്ധിയാകുന്നതിനിടെ ഇവയുടെ ജനനനിയന്ത്രണത്തിനുള്ള സാധ്യത തേടുമെന്ന് വനംമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനനനിയന്ത്രണത്തിനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
Read Also: വന്യമൃഗശല്യം; പാലക്കാട്ടെ 4 പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താൽ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാലക്കാട് ധോണിയിലും വയനാട് സുൽത്താൻബത്തേരിയിലും കാട്ടാന ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി വനംമന്ത്രി തന്നെ രംഗത്തെത്തിയത്.
Story Highlights: High Level Meeting On Wild Animal Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here