പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കില്ല; കാരണമിതാണ്

സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യേപിക്കേണ്ടതില്ലെന്ന് വനം വന്യജീവി ബോർഡ് യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള അജണ്ടയും ചർച്ച ചെയ്തു. വർഷത്തിലൊരു തവണ മാത്രം പുറത്തുവരുന്നതും ജനങ്ങൾക്ക് കാണാൻ സാധിക്കാത്തതുമായ തവളയെ ഔദ്യോഗിക തവളയാക്കുന്നതിലെ പൊരുത്തക്കേട് കണക്കിലെടുത്താണ് വേണ്ടെന്ന തീരുമാനമെടുത്തത്.
പാതാളത്തവളയുടെ ശാസ്ത്രീയനാമം ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ്. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് പാതാളത്തവള, പന്നിമൂക്കൻ തവള, മാവേലിത്തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുകയാണ് പാതാളത്തവള. പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ 2019 ലാണ് വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്.
Read Also: ഈ തവളയെ നക്കരുതേ…, നിങ്ങള്‍ ഉന്മാദാവസ്ഥയില്‍ ആകും; അപേക്ഷയുമായി വനപാലകര്‍
പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഒപ്പമുണ്ടായിരുന്നു.
Story Highlights: purple frog will not be declared as official frog of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here