‘രക്തസാക്ഷിത്വമല്ല, അപകടങ്ങളാണ്’: ഇന്ദിരാ-രാജീവ് വധത്തിൽ വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മന്ത്രി
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങളിൽ വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മന്ത്രി. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളായിരുന്നുവെന്നും ഗണേഷ് ജോഷി പറഞ്ഞു.
‘രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വം രാജ്യം കണ്ടു. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്’- ഗണേഷ് ജോഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിനനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. സംസ്ഥാന കൃഷി, കർഷക ക്ഷേമം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് ജോഷി. ജമ്മു കാശ്മീരിൽ രാഹുൽ ഗാന്ധിയുടെ യാത്ര സുഗമമായി സമാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിച്ചു.
Story Highlights: Not martyrdom but accidents: Uttarakhand minister on Indira-Rajiv killings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here