Advertisement

’മല്ലിഗൈ എൻ മന്നൻ മയങ്കും’ എന്ന ഗാനം കേട്ടപ്പോൾ മുതൽ വാണിയമ്മയോട് തോന്നിയത് കടുത്ത ആരാധന; ഫെയ്സ്ബുക്ക് പോസ്റ്റുമായി മനോജ് കെ. ജയൻ

February 4, 2023
3 minutes Read
Manoj K Jayan Facebook post about Vani Jairam

അനശ്വര ഗായിക വാണി ജയറാമിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ മനോജ് കെ. ജയൻ. ‘മല്ലിഗൈ എൻ മന്നൻ മയങ്കും’എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം കേട്ട നാൾ മുതൽ തോന്നിയ കടുത്ത ആരാധനയാണ് വാണിയമ്മയോടുള്ളതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിപ്രശസ്തയായ ലെജന്ററി ഗായിക വാണി ജയറാം വിടവാങ്ങി. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടത്തിലും നിരവധി ഹിറ്റ് ഗാനങ്ങളാണ് അവർ സമ്മാനിച്ചത്. തന്റെ അച്ഛന്റെ സംഗീതത്തിലും വാണിയമ്മ പാടിയിട്ടുണ്ട്. അവരുടെ വിയോ​ഗം സംഗീത ലോകത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹം കുറിച്ചു. ( Manoj K Jayan Facebook post about Vani Jairam ).

അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത ലോകത്ത് തന്റെ അവസാന കാലം വരെ നിറഞ്ഞുനിന്ന ഗായികയാണ് വാണി ജയറാം. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വാണി ജയറാം പാടി ഹൃദയത്തില്‍ പതിപ്പിച്ച പാട്ടുകള്‍ അനവധിയാണ്. 2013ല്‍ പുറത്തിറങ്ങിയ, ജയചന്ദ്രന്‍ മാസ്റ്റര്‍ക്കൊപ്പം വാണിയമ്മ പാടിയ ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം തലമുറ വ്യത്യാസമില്ലാതെ മലയാളികള്‍ പാടിക്കൊണ്ടിരിക്കുന്നു.

19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിയുന്നത്. ഈ ഘടികാരം ഇത്രപെട്ടന്ന് നിലച്ചുവോ എന്ന് ഒരു നിമിഷം ആരാധകര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം. മലയാളത്തില്‍ ഒഎന്‍വിയുടെയും വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയുമൊക്കെ പ്രണയാര്‍ദ്ര വരികള്‍ക്ക് പിന്നിലെ ശബ്ദമാധുര്യം വാണി ജയറാം ആയിരുന്നു.

Read Also:മേശയിൽ തലയിടിച്ച് പരുക്കേറ്റു; വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് നിഗമനം; സംസ്‌കാരം നാളെ

സൗരയൂഥത്തില്‍ വിടര്‍ന്നൊരു, ചിത്ര വര്‍ണ പുഷ്പജാലമൊരുക്കി, പത്മതീര്‍ത്ഥക്കരയില്‍, കാമിനിമാര്‍ക്കുള്ളില്‍, കല്യാണമാലയിട്ട തമിഴമ്മാ, വിജനമീ വീഥി, നാടന്‍പാട്ടിലെ മൈനേ, ആയില്യംപാടത്തെ പെണ്ണേ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപുലരിതന്‍, പൂക്കള്‍ പനിനീര്‍ പൂക്കള്‍, മനസില്‍ മടിയിലെ, മാനത്തേ മാരിക്കുറുമ്പേ തുടങ്ങി വാണിയമ്മ പാടിപ്പാടി അനശ്വരമാക്കി തീര്‍ത്ത ഗാനങ്ങള്‍ക്ക് എണ്ണമില്ല.

1945 നവംബര്‍ 30 നു തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ദുരൈസ്വാമി -പ ദ്മാവതി ദമ്പതികളുടെ മകളായി ജനനം. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. അമ്മയില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. അഞ്ചാം വയസ്സ് മുതല്‍ സംഗീത പഠനം തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ ആയിരുന്നു ആദ്യ ഗുരു. എട്ടു വയസായപ്പോള്‍ ആകാശവാണി മദിരാശി നിലയത്തില്‍ പാടിത്തുടങ്ങി.

1971-ല്‍ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ ആയിരുന്നു വാണി ജയറാമിന് പ്രശസ്തിനേടിക്കൊടുത്ത ആദ്യ ഗാനം. അന്ന് ഇന്ത്യ മുഴുവന്‍ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വര്‍ഷങ്ങളോളം ആ ശബ്ദം സിനിമാ ഗാനരംഗത്ത് മിഴിവോടെ നിറഞ്ഞുനിന്നു.

Story Highlights: Manoj K Jayan Facebook post about Vani Jairam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top