തുർക്കിയിലെയും സിറിയയിലെയും ഭൂചലനം; മരണം 3000 കവിഞ്ഞു, ആയിരക്കണക്കിന് പേർക്ക് പരുക്ക്
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3000 കവിഞ്ഞു. ആയിരക്കണക്കിന് പേർക്കാണ് പരുക്കേറ്റത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയിട്ടുണ്ട്. തീവ്രതയുള്ള മൂന്ന് ഭൂകമ്പങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. ദുരന്തബാധിതർക്ക് സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി. ( Destructive Earthquakes Strike Turkey and Syria ).
സിറിയൻ അതിർത്തിയോട് ചേർന്ന തെക്ക് കിഴക്കൻ തുർക്കിയിൽ പുലർച്ചെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അതിശക്തമായ ഭൂചലനം. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി.
Read Also: തെക്കൻ തുർക്കിയിലെ വൻഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു
കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്. അതിശൈത്യം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. തുർക്കിയിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്ന് പ്രസിഡന്റ് രജപ് ത്വയിബ് എർദോഗൻ ട്വീറ്റ് ചെയ്തു.
നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളിലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
രാജ്യം ദുരന്തബാധിതർക്കൊപ്പമുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Story Highlights: Destructive Earthquakes Strike Turkey and Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here