പരീക്ഷാ ഹാളിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് വടകര അഴിയൂരിൽ പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ചല്ലിവയൽ അഞ്ചാംപുരയിൽ ലാലുവിനെയാണ് (45) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പ്ലസ്ടു കണക്ക് പരീക്ഷ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തൃശൂർ കോലഴിയിൽ നടന്ന മറ്റൊരു പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവും ഇന്ന് അറസ്റ്റിലായിരുന്നു. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.
കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാൽ സൈക്കിളിൽ കുറ്റൂർ പാടത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണൻ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്കൂളിൽ കൌൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
പോക്സോ കേസിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും ഇന്ന് അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. സി പി ഐ എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടി അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Story Highlights: POCSO CASE teacher arrested in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here