‘സത്യം ജയിച്ചു’; എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയതില്‍ പ്രതികരിച്ച് ഡി കുമാര്‍

ദേവികുളത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാര്‍. കുമാറിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. ഒടുവില്‍ തനിക്ക് അനുകൂലമായ വിധി എത്തിയപ്പോള്‍ സത്യം ജയിച്ചെന്നായിരുന്നു കുമാറിന്റെ പ്രതികരണം. (D Kumar on A Raja Devikulam Election high court)
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമ്മീഷന് പരാതി നല്‍കിയിരുന്നു. പക്ഷെ ഉദ്യോഗസ്ഥര്‍ ഭരണ കക്ഷി ആയതിനാല്‍ രാജയ്ക്ക് ഒപ്പം നിന്നു. ശരിയായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ഥി ആകുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. ഹൈക്കോടതി തീരുമാനത്തിന് ശേഷം ഡി രാജയുടെ പ്രതികരണം ഇങ്ങനെ.
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.
എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിലവില്‍ പരിഗണിച്ചിട്ടില്ല.
2021ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.
Story Highlights: D Kumar on A Raja Devikulam Election high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here