ഭൂമിയില്‍ എങ്ങനെ വെള്ളമുണ്ടായി? നൂറ്റാണ്ടുകളായി കുഴക്കുന്ന ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഒരു അടി കൂടി വച്ച് ശാസ്ത്രജ്ഞര്‍
71 ശതമാനത്തോളം വെള്ളമുള്ള നമ്മുടെ ഈ ഭൂമി ഉണ്ടായി വന്ന കാലത്ത് ഈ വെള്ളമെല്ലാം എവിടെ നിന്ന് വന്നു എന്നത് ശാസ്ത്രജ്ഞരെ നൂറ്റാണ്ടുകളായി ചിന്തിപ്പിച്ച ചോദ്യമാണ്. ഭൂമിയിലെ ജീവന്‍ സംബന്ധിച്ച പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യവും മറ്റ് ഗ്രഹങ്ങളില്‍ ജീവനുള്ളവയുണ്ടോ എന്ന ചോദ്യത്തിന്റെ തുടക്കവും കൂടിയാണത്. കാലങ്ങളായി തേടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഒരടി കൂടി നീങ്ങിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആ പഠനത്തെക്കുറിച്ച് അറിയാം… (Scientists make step towards solving mystery of where Earth’s water came from)
മേരിലാന്‍ഡ് സര്‍വകലാശാലയിലെ ജിയോളജി അസിസ്റ്റന്റ് പ്രൊഫസറായ മേഗന്‍ ന്യൂകോമ്പിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ശ്രദ്ധേയമായ ഈ പഠനം നടത്തിയത്. ഉരുകി ദ്രവരൂപത്തിലായ ഉല്‍ക്കകളില്‍ നിന്നാണ് ഭൂമിയില്‍ വെള്ളമെത്തിയതെന്ന ധാരണ ശരി തന്നെയോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഉരുകിയ അവസ്ഥയിലുള്ള അക്കോണ്ട്രൈറ്റ് ഉല്‍ക്കാശിലകളുടെ അവശിഷ്ടങ്ങളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. സൗരയൂഥത്തിന്റെ തുടക്കകാലത്ത് റേഡിയോ ആക്ടീവ് മൂലകങ്ങളുടെ പ്രവര്‍ത്തനം മൂലം ഉല്‍ക്കകള്‍ ഉരുകിയ അവസ്ഥയിലാകുമെന്നും അവയില്‍ നിന്നും ജലമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു മുന്‍പുള്ള ധാരണകള്‍.
എന്നാല്‍, അടുത്തിടെ ഭൂമിയില്‍ പതിച്ച ഉരുകിയ ഉല്‍ക്കാശിലകള്‍ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ അവ വളരെ ‘ഡ്രൈ’ ആണെന്ന് കണ്ടെത്തി. ഭൂമിയിലെ ഈര്‍പ്പം തട്ടി മലിനമാകാത്ത വിധത്തില്‍ വാക്വം ഓവനില്‍ ബേക്ക് ചെയ്ത അവസ്ഥയിലാണ് ഈ വസ്തുക്കള്‍ സൂക്ഷിച്ചത്.
ശ്രദ്ധേയമായ പരീക്ഷണ ഫലങ്ങളാണ് ഉല്‍ക്കാശിലകളിലെ ജലാംശം പരിശോധിച്ച പഠനസംഘത്തിന് ലഭിച്ചത്. സാമ്പിളുകളുടെ പിണ്ഡത്തിന്റെ രണ്ട് ദശലക്ഷം മടങ്ങില്‍ താഴെയാണ് അവയിലുള്ള ജലാംശം എന്ന് അവര്‍ കണ്ടെത്തി. 20 ശതമാനം വരെ വെള്ളമുള്ള ഉരുകാത്ത ഉല്‍ക്കകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉരുകിയ ഉല്‍ക്കകളിലെ ജലാംശം തീരെക്കുറവാണെന്ന് പഠനസംഘം കണ്ടെത്തി. ഉരുകിയ ഉല്‍ക്കകളില്‍ നിന്നാണ് ഭൂമിയില്‍ ജലം എത്തിയതെന്ന ധാരണ ശരിയല്ലെന്ന നിഗമനത്തിലേക്കാണ് പഠനസംഘം എത്തിയത്. ഭൂമിയില്‍ വെളളം എത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കണമെന്നും പഠനസംഘം വ്യക്തമാക്കി.
Story Highlights: Scientists make step towards solving mystery of where Earth’s water came from
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here