ഉപവാസ സമരത്തിൽ നിന്ന് പിന്മാറാതെ സച്ചിൻ പൈലറ്റ്; സംഘടനാവിരുദ്ധമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

പ്രഖ്യാപിച്ച എകദിന ഉപവാസ സമരത്തിൽ നിന്ന് പിന്മാറാതെ സച്ചിൻ പൈലറ്റ്. അഴിമതിക്കെതിരെനടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗെലോട്ട് സർക്കാരിനെതിരെ ചൊവ്വാഴ്‌ച സച്ചിൻ പൈലറ്റ് വിഭാഗം ഉപവാസം നടത്തും. സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസം പാർട്ടി താത്‌പര്യങ്ങൾക്ക് എതിരും സംഘടനാ വിരുദ്ധവുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം സർക്കാരിനെതിരേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പൊതുജനമധ്യത്തിലും മാധ്യമങ്ങളിലുമല്ലെന്നും രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു. സച്ചിൻ പൈലറ്റിനെ ചർച്ചയ്ക്ക് ക്ഷണിക്കുന്നതായും രൺധാവ വ്യക്തമാക്കി.
രാഹുൽ ഗാന്ധി മധ്യസ്ഥനായി ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സച്ചിൻ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. 2018 തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ കർശന നടപടി വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ അഞ്ചു വർഷം പിന്നിട്ടിട്ടും ഒന്നും ചെയ്‌തില്ലെന്ന് സച്ചിൻ ആരോപിക്കുന്നു. വസുന്ധരരാജെ നേതൃത്വം നൽകിയ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾക്കെതിരെ ചെറുവിരലനക്കിയില്ല. 45,000 കോടിയുടെ ഖനി കുംഭകോണത്തിനെതിരെ അന്വേഷണം നടത്തിയില്ല. വാഗ്‌ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ സമീപിക്കാനാകില്ലെന്നുമാണ് സച്ചിൻ പൈലറ്റിന്റെ നിലപാട്. സത്യഗ്രഹം ഇന്ന് സച്ചിൻ പൈലറ്റ് നടത്തിയാൽ കോൺഗ്രസ് നേതൃത്വം എന്ത് നിലപാട് സ്വീകരിയ്ക്കും എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനം.
Story Highlights: sachin pilot protest congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here