പെട്രോൾ വാങ്ങിയ പമ്പിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു; ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
![elathur train attack](https://www.twentyfournews.com/wp-content/uploads/2023/04/Untitled-design-2023-04-14T174517.830.jpg?x93056)
എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോൾ വാങ്ങിയ പമ്പിലും റെയിൽവേ സ്റ്റേഷനിലും ഓട്ടോ സ്റ്റാന്റിലും തെളിവെടുപ്പ് നടന്നു. പ്രതിയെ പമ്പ് ജീവനക്കാർ തിരിച്ചറിഞ്ഞു. പ്രതി 15 മണിക്കൂറോളം ചിലവഴിച്ച ഷൊർണൂരിലെ തെളിവെടുപ്പ് കേസിൽ നിർണായകമാണ്.
വൈകീട്ട് 3.30 ഓടെയാണ് കനത്ത പൊലീസ് കാവലിൽ പ്രതിയെ ഷൊർണൂരിലെ പെട്രോൾ പമ്പിലെത്തിച്ചത്. പ്രതി ഷാറൂഖ് സെയ്‌ഫിയെ പമ്പ് ജീവനക്കാർ തിരിച്ചറിഞ്ഞു. അരമണിയ്ക്കൂറിനു ശേഷം റെയിൽവേ സ്റ്റേഷനിലേക്ക്, അഞ്ചുമിനിറ്റിൽ താഴെ സമയം മാത്രമേ പ്രതി വന്നിറങ്ങിയ റയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പ് ഉണ്ടായിരുന്നുള്ളു.തുടർന്ന് പ്രതി എത്തിയ ഓട്ടോസ്റ്റാന്റിലും തെളിവെടുപ്പിനെത്തിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും തിരിച്ചറിയൽ പരേഡും നേരത്തേ പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ രണ്ടിന് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ പുലർച്ചെ 4.49നാണ് പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂരിലെത്തിയിരുന്നത്. വൈകീട്ട് 4 മണിയ്ക്ക് കുളപ്പുള്ളി ഇന്ത്യനോയിൽ പമ്പിലെത്തി പെട്രോൾ ശേഖരിച്ചു. 15 മണിയ്ക്കൂറോളം പ്രതി ഷൊർണൂരിൽ തങ്ങിയിരുന്നു.ഇതിനിടെ ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുത്തുന്ന സാഹചര്യ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ബാഗ് നഷ്ടപ്പെട്ട പ്രതിക്ക് വസ്ത്രം കിട്ടിയതിലാണ് പ്രധാന സംശയം.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
ഇതിനിടെ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് അന്വേഷണസംഘം പൂര്‍ത്തിയാക്കി. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസില്‍ ഷാറൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്.
Story Highlights: Evidence collection in Elathur train attack shornur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here