അനേകർക്ക് തണലേകിയ കൈലാസ് നാഥ് മടങ്ങുമ്പോഴും 7 പേർക്ക് പുതുജീവിതം നൽകി; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് ഇനി 7 പേർക്ക് പുതുജീവിതമേകും. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു. തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേർക്ക് ജീവിതത്തിൽ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികൾക്ക് വേണ്ടി നന്ദിയറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവർത്തനങ്ങൾ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.(Kailas Nath donating his organs to 7 people)
കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടർന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകി.
Read Also: മരണം മാടിവിളിച്ചെങ്കിലും കൈലാസ് നാഥ് ഇനിയും ജീവിക്കും; ഒരു പറ്റം മനുഷ്യരിലൂടെ…
കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.
Story Highlights: Kailas Nath donating his organs to 7 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here