ദി കേരളാ സ്റ്റോറിയിൽ ഉപയോഗിച്ചിരിക്കുന്ന വി.എസിൻ്റെ പ്രസ്താവനയിൽ സി.പി.ഐ.എം മറുപടി പറയണം; മുസ്ലീം ലീഗ്
ദി കേരളാ സ്റ്റോറി എന്ന വിവാദ സിനിമയിൽ ഉപയോഗിച്ച വി.എസിൻ്റെ പ്രസ്താവനയിൽ സി പി ഐ എമ്മിൻ്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ആ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നുണ്ടോയെന്നും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി പറയണമെന്നും പി.എം.എ സലാം വ്യക്തമാക്കി.
കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നും വി.എസ് 13 വർഷം മുൻപ് നടത്തിയ പ്രസ്താവനയെയാണ് സിനിമ അടിസ്ഥാനമാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ദി കേരള സ്റ്റോറി ട്രയിലറിൽ വിഎസിന്റെ വിവാദ പ്രസ്താവനയും ഇടംപിടിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 24ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിഎസ് അച്യുതാനന്ദൻ ഒരു സമുദായത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണം ഉന്നയിച്ചത്.
Read Also: വെറുപ്പും കളവും മാത്രമാണ് സിനിമ ‘ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
സിനിമയിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നും കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും പി.എം.എ സലാം ആവർത്തിച്ചു. ബിജെപി സർക്കാരിന് കീഴിലെ ഏജൻസികൾ അന്വേഷണം നടത്തി പറഞ്ഞതല്ലേ ഇക്കാര്യം. പഴകി നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തും. കേരളത്തെ ഉത്തരേന്ത്യ ആയി മാറ്റാനാണ് ശ്രമം. കേരളത്തിൽ കാലുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണിത്. കേരളത്തിൽ മുമ്പ് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതാണ്. മുസ്ലീം ലീഗ് നിയമപരമായി സിനിമയെ നേരിടും.
മുഖ്യമന്ത്രി ചെയ്യും എന്നല്ല പറയേണ്ടത്, പ്രവർത്തിച്ചാണ് കാണിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടാൽ മാത്രം മതിയോ?, മുഖ്യമന്ത്രിക്ക് ഇതിൽ അധികാരം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Story Highlights: CPIM should respond to VS’s statement used in The Kerala Story; Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here