താനൂരില്‍ നടന്നത് വന്‍ നിയമലംഘനങ്ങള്‍; ക്ഷണിച്ചുവരുത്തിയ ദുരന്തമായി ബോട്ടപകടം

ക്ഷണിച്ചുവരുത്തിയ വിപത്തായി മലപ്പുറം താനൂരിലെ ബോട്ടപകടം. ലൈസന്‍സ് ഇല്ലാത്ത ബോട്ടിലാണ് വിനോസഞ്ചാരികളെ കയറ്റിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം അഞ്ചരയ്ക്ക് അവസാനിപ്പിക്കേണ്ട ബോട്ടിങ് രാത്രിയാണ് നടത്തിയത്. ഇരുപതോളം പേര്‍ക്ക് പരമാവധി കയറാവുന്ന ബോട്ടില്‍ നാല്പത് പേരെയാണ് കയറ്റിയത്.
ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അല്‍പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. നിലവില്‍ ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിക്കാനാണ് ശ്രമം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അഞ്ച് പേരെ നിലവില്‍ കണ്ടെത്താനാണ് ശ്രമം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാള്‍ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് നിലവില്‍ സ്ഥലത്തുള്ളതെന്നും കൂടുതല്‍ ആളുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്ന് ബി. സന്ധ്യ വ്യക്തമാക്കി.
Read Also: താനൂർ ബോട്ടപകടം; മുഖ്യമന്ത്രി പിണറായി നാളെ രാവിലെ അപകട സ്ഥലത്തേക്ക് തിരിക്കും; രക്ഷാപ്രവർത്തനം തുടരുന്നു
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി അബ്ദുറഹ്‌മാനുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല.
Story Highlights: Malappuram boat accident law violations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here