താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ, ടൂറിസം മന്ത്രി രാജിവെക്കണം; കെ.സുരേന്ദ്രൻ

കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം. കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികൾ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കാൻ പോലും ഈകാര്യത്തിൽ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. കേരളത്തിലെ ബോട്ട് സർവ്വീസുകൾ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ സുരക്ഷാ നടപടികൾ ബോട്ട് സർവ്വീസിന്റെ കാര്യത്തിൽ ഉണ്ടാകുമ്പോൾ കേരളത്തിൽ എല്ലാം തോന്നിയപോലെയാണ് നടന്നിരുന്നത്. ഹൗസ്ബോട്ട് ഡ്രൈവർമാർക്ക് വേണ്ട പരിശീലനമോ ബോട്ടിൽ കയറുന്നവർക്ക് സേഫ്റ്റ് ബ്രീഫിംഗോ ഇവിടെ ലഭിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read Also: ‘താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല’; കെ.സുധാകരൻ
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. സംഭവത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ഉടനടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകൾക്ക് കേരളത്തിൽ സർവ്വീസ് നടത്താൻ ഒത്താശ ചെയ്യുന്നതിൽ വലിയ അഴിമതിയുണ്ടെന്ന് ഉറപ്പാണ്. ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ടൂറിസം മന്ത്രി ഓർമ്മിക്കണം. 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Tanur Tragedy Govt’s Negligence, K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here