വായ്പയെടുത്ത പണം തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകുന്നില്ല; കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി

വായ്പയെടുത്ത പണം തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകുന്നില്ലെന്ന് പരാതി. കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പരേതനായ എംടികെ മുഹമ്മദിന്റെ കുടുംബം. അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ആധാരം തിരികെ നൽകാത്തതെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുന്നു. ( karassery service cooperative bank not giving property document back )
കാരശ്ശേരി പഞ്ചായത്തിലെ ചോണാട് സ്വദേശി എംടികെ മുഹമ്മദ് പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തിയാണ് ബാങ്കിൽ നിന്ന് പണം വായ്പ എടുത്തത്. വായ്പ തിരിച്ചടവ് പൂർത്തിയാക്കിയിട്ടും പുരയിടത്തിന്റെ ആധാരം ബാങ്ക് അധികൃതർ തിരികെ നൽകുന്നില്ലെന്ന് മുഹമ്മദിന്റെ കുടുംബം പറയുന്നു. മുഹമ്മദ് ജീവിച്ചിരിക്കുമ്പോൾ 2019ൽ തന്നെ പണം അടച്ചുതീർത്തതാണെന്നും ആധാരത്തിനായി സമീപിക്കുമ്പോൾ പലകാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയാണെന്നും കുടുംബം പറയുന്നു. ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഉണ്ടായിട്ടും ബാങ്ക് അധികൃതർ അനുസരിക്കുന്നില്ല. ഇതോടെയാണ് ജനകീയ സമിതി രൂപീകരിച്ച് കുടുംബം പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
എന്നാൽ മുഹമ്മദ് മറ്റൊരാൾക്ക് വേണ്ടി ജാമ്യം നിന്നിരുന്നതായും ആ വ്യക്തി സമർപ്പിച്ച രേഖകളുടെ മൂല്യം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബാങ്ക് അധികൃതർ പറയുന്നു. വായ്പയെടുത്ത വ്യക്തി പണം മുഴുവൻ തിരിച്ചടക്കുകയോ, മറ്റൊരു ആധാരം നൽകുകയോ ചെയ്യാത്തപക്ഷം മുഹമ്മദിന്റെ ആധാരം തിരികെ നഷകാനാകില്ലെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുന്നു. വരും ദിവസങ്ങളിൽ ബാങ്കിന് മുന്നിൽ സമരം ശക്തമാക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.
Story Highlights: karassery service cooperative bank not giving property document back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here