ഒഡീഷ ട്രെയിൻ അപകടം: 14 മലയാളികളെ നോർക്ക ഇന്ന് നാട്ടിലെത്തിക്കും

ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. മൂന്നു പേർക്ക് ട്രിവാണ്ട്രം മെയിലിലും, ബാക്കിയുളളവർക്ക് മാംഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഇന്ന് കേരളത്തിലെത്തും.(Odisha train accident: NORKA will bring home 14 Malayalees today)
അപകടത്തെ തുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേർ ഭൂവനേശ്വറിൽ നിന്ന് വിമാനമാർഗം ഇന്ന് നാട്ടിലെത്തും. ഭുവനേശ്വറിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ബംഗലൂരു വഴി രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ കെ.എസ്, രഘു കെ.കെ, വൈശാഖ് പി.ബി, ബിജീഷ് കെ.സി എന്നിവരാണിവർ. തൃശ്ശൂർ സ്വദേശികളാണ്.
അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. അപകടത്തിൽപെട്ട കേരളീയരെ നാട്ടിൽതിരിച്ചെത്തിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ മുംബൈ, ബംഗലൂരു, ചെന്നൈ എൻ ആർ.കെ ഓഫീസർമാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റർ മാനേജർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Odisha train accident: NORKA will bring home 14 Malayalees today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here