അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളജ് നൽകിയ ഹർജിയിൽ, കോളജിന് സംരക്ഷണമൊരുക്കാൻ ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവർക്ക് കോടതി നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തേക്ക് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. (amal jyothi high court)
രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു.
Read Also: അമൽ ജ്യോതി കോളജിലെ സംഘർഷം; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർഥികളും ബന്ധുക്കളും ആരോപിക്കുന്നു.
അതേസമയം ശ്രദ്ധയുടെ മുറിയിൽ നിന്ന് കിട്ടിയ കുറിപ്പിൽ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയരുന്നു. എന്നാൽ ആറു മാസം മുന്പ് ശ്രദ്ധ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്.
ഇതിനിടെ കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനാണ് കേസ്. കണ്ടാലറിയുവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു.വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തുവന്നു. ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ കുട്ടി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണെന്ന് തെളിവുസഹിതം കുടുംബം ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിനൽകുമെന്നും കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Story Highlights: amal jyothi college high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here