സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട്; കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ കേസെടുത്ത് എസ് സി, എസ് ടി കമ്മിഷന്‍

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്‍ കേസെടുത്തു. പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്‌കൃത സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംസ്‌കൃത സര്‍വകലാശാല സംവരണ തത്വങ്ങള്‍ അട്ടിമറിച്ചെന്ന് സൂചിപ്പിക്കുന്ന രേഖകളും അതിന്റെ മിനുട്ട്‌സും പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്റെ ഇടപെടല്‍. (SC, ST commission case on K vidya’s PhD admission)
അതേസമയം പിഎച്ച്ഡി പ്രവേശന സമയത്ത് സംവരണ വിഭാഗത്തില്‍നിന്ന് ആരും ഉണ്ടായിരുന്നില്ലെന്ന മുന്‍ വി സി ഡോക്ടര്‍ ധര്‍മ്മരാജന്‍ അഡാട്ടിന്റെ വാദവും പൊളിയുകയാണ്. അര്‍ഹത ഉണ്ടായിട്ടും സംവരണം പ്രകാരം സീറ്റ് ലഭിച്ചില്ലെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യക്ക് പി എച്ച് ഡി പ്രവേശനം നല്‍കാനായി കാലടി സര്‍വകലാശാലയില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ അധികം ഉള്‍പ്പെടുത്തി. സംവരണ അട്ടിമറി നടത്തി. സര്‍വകലാശാല ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു ഈ നടപടികള്‍ എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.
വ്യാജരേഖ കേസിലെ പ്രതി വിദ്യ കാലടി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് പ്രവേശനം നേടിയതില്‍ സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യൂണിവേഴ്‌സിറ്റി വിസി ഉത്തരവിറക്കി. വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ഡോ. ബിച്ചു എക്‌സ് മലയിലിന്റെ പരാതി കൂടി പരിഗണിച്ചാണ് നടപടി. വിദ്യക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയത് എല്ലാ ചട്ടങ്ങളും പാലിച്ചെന്ന് കാലടി സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവി ഡോ. വി.എ വത്സലന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
Story Highlights: SC, ST commission case on K vidya’s PhD admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here