പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തമ്മിൽ തല്ലിയ ഗുണ്ടാ സംഘങ്ങൾ പിടിയിൽ; വടിവാളും കഠാരയും കണ്ടെടുത്തു

മാരകായുധങ്ങളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തമ്മിൽ തല്ലിയ സംഭവത്തിൽ കാപ്പാക്കേസ് പ്രതി അടക്കം അഞ്ചുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തിന്റെ പക്കൽ നിന്നും വടിവാളും കഠാരയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പൊലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ കവിയൂർ പുന്നിലം ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ എബ്രഹാം , അജയകുമാർ, അനിൽകുമാർ, സുമിത്ത്, ജിഷ്ണു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു.
സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി. രക്ഷപെടാൻ ശ്രമിച്ച സംഘാഗങ്ങളെ ബല പ്രയോഗത്തിലൂടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ പിടിയിലായ അനീഷ് കെ എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റ് നാല് പ്രതികൾ കഞ്ചാവ് വിൽപ്പനയും അടിപിടിയും അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് സി.ഐ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Conflict in public space; 5 people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here