വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം; ശുഭ്മൻ ഗില്ലിനെതിരെ നടപടി

വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം നടത്തിയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെതിരെ നടപടി. താരത്തിനെതിരെ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ക്യാച്ച് നിലത്ത് തൊട്ടോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രീനിൻ്റെ കയ്യിലിരിക്കുന്ന പന്ത് നിലത്തുതൊടുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ഗില്ലിൻ്റെ പ്രതികരണം. തേർഡ് അമ്പയറാണ് ഇത് ഔട്ടാണെന്ന് വിധിച്ചത്.
ഇതോടൊപ്പം, മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യൻ ടീമിനും ഓസ്ട്രേലിയൻ ടീമിനും പിഴ ലഭിച്ചു. ഇന്ത്യക്ക് മാച്ച് ഫീയുടെ 100 ശതമാനവും, ഓസ്ട്രേലിയക്ക് 80 ശതമാനവും പിഴയൊടുക്കണം. 19 പന്തിൽ 18 റൺസ് നേടിയാണ് ഗിൽ പുറത്തായത്.
Read Also: ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലെന്ന് റിപ്പോർട്ട്
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായിരുന്നു. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.
രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 66 റൺസെടുത്തു പുറത്താകാതെ നിന്ന അലക്‌സ് കാരിയാണ് ഓസീസിൻ്റെ ടോപ് സ്‌കോറർ. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോൾ ഇന്ത്യയുടെ പോരാട്ടം 296 റൺസിൽ അവസാനിച്ചു.
Story Highlights: shubman gill fined dissent wicket wtc final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here