Advertisement

സൈബര്‍ ആക്രമണത്തിന് ഒത്താശ ചെയ്യുന്നു; പൊലീസിനെതിരെയും ആരോപണമുയര്‍ത്തി ജി.ശക്തിധരന്‍

July 4, 2023
2 minutes Read

പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സൈബര്‍ ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഇതിനെക്കാള്‍ ഭേദം തന്നെ കൊല്ലുകയായിരുന്നുവെന്നും ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിപിഐഐമ്മിനെയും പാര്‍ട്ടിയിലെ ഉന്നതരെയും ലക്ഷ്യമിട്ടുള്ള ശക്തിധരന്റെ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് പൊലീസിനെതിരെയുള്ള ആരോപണവും.

ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്;

‘മഹത്തായ ഒരാശയത്തിന്റെ അകാല മരണമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണില്‍ ഏത് അസമയത്തും കടന്നുകയറി അസഭ്യവര്‍ഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെ തന്നെ പണി തുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവര്‍ത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ടെന്നാണ് അറിയുന്നത്. അതിനുള്ള പ്രത്യേക ചാനല്‍, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നതും.

അന്താരാഷ്ട്ര തലത്തില്‍ കടുത്ത നിയമങ്ങള്‍ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷന്‍ സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യില്‍ ഭദ്രമാണ്. ജയിലിനുള്ളില്‍ നടക്കുന്ന അനധികൃത ഫോണ്‍ വിളിയുടെ വിശ്വരൂപം! പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്റെ കമ്മിസാര്‍മാര്‍ ഞാന്‍ എല്ലാ കോളുകളും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 9199 46733101 എന്ന നമ്പറില്‍ നിന്നാണ് ഇന്നത്തെ തുടക്കം. ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അണമുറിയാതെ അജ്ഞാത കോളുകള്‍ പ്രവഹിക്കും. കേള്‍ക്കേണ്ടിവരുന്ന വാക്കുകള്‍ ഏതു പറുദീസയില്‍ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഭൂഗര്‍ഭത്തില്‍ കൊണ്ടിട്ട പ്രതീതി. രാക്ഷസന്‍മാരോ ചെകുത്താന്മാരോ അധിവസിക്കുന്ന മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഈ ഗ്രഹത്തിലേക്ക് വരുന്ന കോളുകള്‍ എന്ന് തോന്നിപ്പോകും. എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്? സ്റ്റാലിനാകും ഭേദമെന്ന് ഞാന്‍ പറയുന്നതില്‍ തെല്ലും അതിശയോക്തി വേണ്ട. ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത്.

ഞാന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രസിദ്ധീകരണം പതിവുപോലെ പുറത്തിറക്കാനുള്ള ശ്രമങ്ങളെയും ഇത്തവണ ബാധിച്ചു. മൂന്നു ദിവസം വൈകിയാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ ലക്കത്തില്‍ നേരിടുന്നത്. പ്രതിപക്ഷത്തെ ചില നേതാക്കള്‍ക്ക് വേണ്ടിയാണ്, ,അവരുടെ പേരെടുത്ത് പറഞ്ഞു ആക്ഷേപിച്ചുകൊണ്ടാണ് ,അവരുടെ വാലാണ് ഞങ്ങളെന്ന് ചിത്രീകരിച്ചുകൊണ്ടാണ് ഞങ്ങളെ അധിക്ഷേപിക്കുന്നതെങ്കിലും ഒരു പെട്ടിക്കടയുടെ പരസ്യം പോലും ജനശക്തിക്ക് ലഭിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല.ചെയ്യുകയുമില്ല. ഈ ലക്കത്തില്‍ ഒരു പരസ്യവും പുതുതായി ലഭിക്കാത്തതുകൊണ്ട് മുന്‍ ലക്കത്തില്‍ ലഭിച്ച പരസ്യം തന്നെ അവരുടെ സമ്മതത്തോടെ ആവര്‍ത്തിക്കുകയാണ്.

ഫോണ്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ഉപയോഗ്യശൂന്യമാണ് പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യപൊലീസിനെ വെട്ടിലാക്കാന്‍ പുതിയ തന്ത്രവും കൗശലവും പഠിച്ചു. അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക. അതിന് ഫലം കണ്ടു. ഈ നേതാക്കള്‍ക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങള്‍ ഉണ്ടെന്നത് ആര്‍ക്കാണ് അറിയാത്തത്.. ‘പരസ്യം ഒന്നും കിട്ടിയില്ല അല്ലേ എന്ന പതിവ് നിസ്സംഗ ചോദ്യം ഖദര്‍ ഉടുപ്പില്‍ നിന്ന് സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നെന്ന പോലെ കേള്‍ക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേള്‍ക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയെയോട് മുന്‍കൂട്ടി സഹതപിച്ചു തൃപ്തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാര്‍ഹമാണ്.ഇവരൊക്കെ മന്ത്രിമാരും മറ്റു പദവികളും വഹിച്ചിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷത്തിന്റെ മാധ്യമങ്ങള്‍ക്ക് നിര്‍ലോപം പരസ്യം നല്‍കിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞു നിര്‍ത്താനുള്ള പരിച ആയതുകൊണ്ടാകും.

നീചമായ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഞങ്ങള്‍ അശക്തരാണ്. ഒരു ഡസനില്‍ മാത്രം വരുന്ന അംഗസംഖ്യയുള്ള ഒരു ജനശക്തിക്ക് എങ്ങിനെയാണ് കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭ്രാന്തിനെ കൂച്ചുവിലങ്ങിടാന്‍ കഴിയുക. പ്രത്യേകിച്ചും പ്രതിപക്ഷം എന്ന അവസാനത്തെ അത്താണിയും ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാതിരിക്കുമ്പോള്‍?
ഞങ്ങള്‍ക്ക് ഇത് മറികടക്കാന്‍ കഴിയും. ജനങ്ങള്‍ സഹകരിച്ചാല്‍.ജനശക്തിയെ . കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാല്‍ . ഞങ്ങളുടെ വാക്കുകളില്‍ വെടിയുണ്ടയുടെ കരുത്തുണ്ടാകും. ആരുടെയും മുന്നിലും മുട്ടുമടക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ മേലും ജനങ്ങളുടെ നിരീക്ഷണം ഉണ്ടായാല്‍ മതി. വഴിതെറ്റാതെ കാത്താല്‍ മതി.

Read Also: ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് ലീഗിന്റെ പച്ചക്കൊടി, ചരിത്രമോര്‍പ്പിച്ച് പിഎംഎ സലാം; കോണ്‍ഗ്രസിന് രാഷ്ട്രീയ മുന്നറിയിപ്പ്

ഞങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവരുടെ കരുത്തും വ്യാപ്തിയും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകണ്ട് ഭയപ്പെട്ട് പിന്മാറുന്നവരല്ല ഞങ്ങള്‍. ഇതിലും ശക്തരായി ലോകത്തെ വിറപ്പിച്ചവര്‍ കൂലിപ്പട്ടാളക്കാരെ വെച്ച് രാജ്യഭാരം നടത്തുന്നത് ഇപ്പോള്‍ നാം കാണുകയാണ്. കൂലിപ്പട്ടാളം തന്നെ അധികാരം പിടിച്ചെടുത്തേക്കുമെന്ന ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെത്തി. അത് മറക്കണ്ട. ജനശക്തി ഒരു മണ്‍ചിരാത് മാത്രമാണ്. ഇപ്പോള്‍ അതിന്റെ വെളിച്ചം കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്നതാകാം. പക്ഷെ ഇതുപോലുള്ള ചിരാതുകളില്‍ നിന്ന് കൊളുത്തിയ തീ ആളിക്കത്തുന്നതും ജീര്‍ണ്ണതകളെ ധൂളിയാക്കുന്നതും കണ്ടിട്ടില്ലേ. ഇന്നത്തെ കരങ്ങളില്‍ അല്ലെങ്കില്‍ നാളെ അത് സംഭവിക്കും. ഞങ്ങള്‍ തോല്‍ക്കില്ല .മനസില്ല തോക്കാന്‍’.

Story Highlights: G Sakthidharan against Kerala police in cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top