‘ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മൗനം പാലിക്കുന്ന നടപടി മുൻപൊരു ഭരണാധികാരിയും സ്വീകരിച്ചിട്ടില്ല’ : ബൃന്ദ കാരാട്ട്

മറ്റ് സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന മണിപ്പൂർ സംഭവത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ട്വന്റിഫോറിനോട്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മൗനം പാലിക്കുന്ന നടപടി മുൻപൊരു ഭരണാധികാരിയും സ്വീകരിച്ചിട്ടില്ല. മണിപ്പൂർ വിഷയം പാർലമെന്റിൽ സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ യഥാർത്ഥ ചിത്രമാണ് പുറത്തുവന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ( brinda karat against modi silence on manipur )
സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സംഭവമാണ്. കലാപത്തിന് സ്ത്രീകളെ ഉപകരണമാകുന്നുവെന്ന് ബൃന്ദ കാരാട്ട് പറയുന്നു. പുറത്തുവന്നത് രണ്ടര മാസമായി മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ ചിത്രമാണ്. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടിട്ടും സർക്കാർ മറുപടി നൽകാതിരുന്നത് ഗൗരവകരമാണ്. സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
‘മുഖ്യമന്ത്രി എന്നിട്ട് ഇത്രയും നാൾ എന്തു ചെയ്തു ? മുഖ്യമന്ത്രിയായി ഇരിക്കുന്നത് കൊണ്ട് എന്ത് ഉപയോഗം ? സർക്കാരിന്റെ മൗനം പ്രതികളെ സംരക്ഷിക്കുന്നതാണ്. നടപടി എടുക്കാതിരുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി’- ബൃന്ദ കാരാട്ട് പറഞ്ഞു.
ബംഗാളിലേത് സമാനമായ സംഭവമല്ലെന്നും പക്ഷേ അപലപിക്കുന്നുവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. സംഭവം തൃണമൂൽ സർക്കാറിന്റെ നിയമലംഘനത്തിന്റെ ഉദാഹരണമാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
Story Highlights: brinda karat against modi silence on manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here