കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും ആണ് തുറന്നത്. ഇതോടെ പെരിങ്ങല്‍കുത്തില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ ഇടയാക്കിയത്. (Shutters open peringalkuthu dam)
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കണ്ണൂര്‍ തളിപ്പറമ്പില്‍ വയോധിക പുഴയില്‍ വീണ് മരിച്ചു. ബാലുശ്ശേരി മഞ്ഞപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മധ്യകേരളത്തിലെ വിവിധ ഇടങ്ങളിലും ഉച്ചയ്ക്കു ശേഷം മഴ ശക്തിപ്പെട്ട സാഹചര്യമാണ് ഇന്നുണ്ടായത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരിക്കുകയാണ്.
മാവൂര്‍ കച്ചേരിക്കുന്നില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി ചെമ്പുകടവില്‍ 20 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കാരശേരിയില്‍ പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി മണ്ണെടുത്ത കുന്നിടിഞ്ഞു. പെട്രോള്‍ പമ്പിന്റെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെയാണ് ഇടിഞ്ഞുവീണത്.മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് മതില്‍ ഇടിഞ്ഞ് വീണു. തിരൂരങ്ങാടിയില്‍ ഒടിഞ്ഞുവീണ മരക്കൊമ്പില്‍ നിന്ന് ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍ഗോഡ് നീലേശ്വരത്ത് ക്ഷേത്രത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. കരിന്തളത്ത് 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
Story Highlights: Shutters open peringalkuthu dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here