മകൾക്ക് എതിരായ ആരോപണം, നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം; കെ സുധാകരൻ

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. വിഡ്ഢികളുടെ സ്വർഗ്ഗലോകത്താണ് ഇവർ ജീവിക്കുന്നത്. മാസപ്പടി ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. പാർട്ടി ഫണ്ട് വേണ്ട എന്നത് വി.എം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഐഎമ്മും സിപിഐഎമ്മിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ചു കാര്യങ്ങൾ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇവയെല്ലാം സുതാര്യമാണ്. ആരോപണങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും ചിലർക്ക് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എന്ത് ഡീലാണ് കരിമണൽ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണൽ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി
തിരിച്ച് നൽകിയത്? മുഖ്യമന്ത്രി ഈ കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നൽകണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കിൽ അത് വലിയ അഴിമതിയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രൻ ചമയുന്ന സീതാറാം യെച്ചൂരി ഈ കാര്യത്തിൽ രാജ്യത്തോട് മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇവിടെ പ്രതിക്കൂട്ടിലാവുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
പ്രതിപക്ഷം പിണറായി വിജയന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനുമായി എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. പ്രതിപക്ഷ നേതാവല്ല മറിച്ച് ഭരണകക്ഷി നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ പുനർജനി തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും പിണറായിയുടെ കയ്യിലുണ്ട്. അതുകൊണ്ടാണ് സതീശൻ നിയമസഭയിൽ മിണ്ടാതിരിക്കുന്നത്. നിയമസഭയിൽ 40 അംഗങ്ങളുണ്ടായിട്ടും സർക്കാരിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ യുഡിഎഫിന് സാധിക്കുന്നില്ല. ഗണപതി അവഹേളനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights: K Sudhakaran criticized pinarayi vijayan for the allegations against his daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here