കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ്; കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിഞ്ഞുവെന്ന് പി കെ ഫിറോസ്

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ കേസ് പൊളിഞ്ഞുപാളീസായെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകി എന്നാണ് പൊലീസ് റിപ്പോർട്ട്. (pk firos on kathua fund fraud case)
കേസിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്നും മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലും സിപിഐഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും പികെ ഫിറോസ് ആരോപിച്ചു.
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരുകാര്യം മറന്നു പോകാൻ പാടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ എഫ്ഐആറിന്റെ കോപ്പിയാണ് ഞാൻ താനൂരിൽ മത്സരിച്ച സമയത്ത് വ്യാപകമായി പ്രചരിപ്പിച്ചത്.
ഓരോ വീട്ടിലും ഈ എഫ്ഐആറിന്റെ കോപ്പി കൊണ്ടുപോയി കൊടുത്ത് കത്വാ ഫണ്ട് തിരിമറി നടത്തിയ പ്രതിയാണിതെന്ന രീതിയിലുള്ള വ്യാപകമായി പ്രചരണമാണ് സിപിഐഎം പ്രവർത്തകർ നടത്തിയതെന്ന് പികെ ഫിറോസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
കത്വ ഫണ്ട് തട്ടിപ്പ് കേസ് ആരോപണം കളവാണെന്ന് പൊലീസ് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെ ഉയർന്ന ആരോപണം.
Story Highlights: pk firos on kathua fund fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here