തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മുറിയിൽ സൾഫറും പൊട്ടാസ്യം ക്ലോറേറ്റും

തൃശ്ശൂർ തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ( twist in thiruvilwamala 8 years old girl death )
കഴിഞ്ഞ ഏപ്രിൽ 25നാണ് ഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യശ്രീ മരണപ്പെട്ടത്. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിയുണ്ടായെന്നായിരുന്നു വിവരം. അപകടത്തെ തുടർന്ന് മുറിയിൽ പരിശോധന നടത്തിയ പഴയന്നൂർ പോലീസ് ഫോണിൻറെ അവശിഷ്ടവും കിടക്കയുടെ ഭാഗവും എല്ലാം രാസ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. ഫോറൻസിക് പരിശോധനാഫലത്തിലാണ് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്. എങ്ങനെ മുറിയിൽ ഇവയുടെ സാന്നിധ്യം വന്നുയെന്നത് സംബന്ധിച്ച് കുന്നംകുളം എ.സി.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
പന്നിപ്പടക്കം പൊട്ടിയതാണോ അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടി ഫോണിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് മുത്തശ്ശിയുടെ മൊഴി. എന്നാൽ മുറിയിൽ പടക്കം പൊട്ടിയതിനു സമാനമായ സാഹചര്യമുണ്ടായിരുന്നില്ലെന്നത് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്.
Story Highlights: twist in thiruvilwamala 8 years old girl death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here