‘നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ അന്തരിച്ചു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ‘ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ(85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു സംസ്കാരം.
64 വർഷങ്ങൾക്ക് മുമ്പ് ദാമോദർ നദിയിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്‌റുവിനെ ബുധ്‌നി ഹാരമണിയിച്ചത് വിവാദമായിരുന്നു. 1959 ഡിസംബർ 6-നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു പഞ്ചേത് റിസർവോയർ ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആദിവാസി സ്ത്രീകൾക്കും പുരുഷന്മാർക്കും അണക്കെട്ടിന്റെ നിർമ്മാണത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഉദ്ഘാടന ദിവസം നെഹ്‌റുവിനെ കാണാൻ അവരുമെത്തി. 15 വയസ്സുള്ള ബുധ്‌നിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
നെഹ്‌റുവിനെ മാലയിട്ട് ആരു സ്വീകരിക്കും? ഡിവിസി ഉദ്യോഗസ്ഥരുടെ തീരുമാനമനുസരിച്ച്, ഉത്തരവാദിത്തം 15 വയസ്സുള്ള സാന്താൽ പെൺകുട്ടിയുടെ മേൽ വന്നു. നെഹ്റുവിനെ മാലയിട്ട് ബുധ്‌നി സ്വാഗതം ചെയ്തു. തന്നെ സ്വീകരിക്കാൻ ഉപയോഗിച്ച മാല നെഹ്റു തിരികെ ബുധ്നിയുടെ കഴുത്തിൽ ഇട്ടു. മാത്രവുമല്ല, ബുധ്‌നിക്കിനൊപ്പം നെഹ്‌റു അണക്കെട്ട് ഉദ്ഘാടനവും നടത്തി. ഈ അണക്കെട്ട് ‘വികസ്വര ഇന്ത്യയുടെ ക്ഷേത്രം’- ഉദ്ഘാടന പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു. എന്നാൽ ആ ചരിത്ര ദിനത്തിൽ ബുധ്നിയുടെ ജീവിതം എന്നെന്നേക്കുമായി മാറി.
വ്യഭിചാരത്തിന്റെ ‘കുറ്റത്തിന്’ ബുധ്നി ഗോത്ര സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ നിയമമനുസരിച്ച് പുരുഷൻ്റെ കഴുത്തിൽ മാലയിടുന്നത് വിവാഹമാണ്. എന്നാൽ നെഹ്‌റു ഒരു ആദിവാസിയല്ല. അതിനാൽ സമൂഹത്തിൽ നിന്ന് പുറത്താക്കി, ഗ്രാമം വിടേണ്ടി വന്നു. 1962-ൽ ബുധ്‌നിയെ ഡിവിസിയിലെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതേതുടർന്ന് നെഹ്റുവിന്‍റെ ഭാര്യ എന്നാണ് ബുധ്നി അറിയപ്പെട്ടിരുന്നത്. തുടർന്ന് ഏറെ നാൾ സമൂഹത്തിൽ ഒറ്റപ്പെട്ട അവരെ കാണാതായി.
1985ൽ അസൻസോളിൽ നിന്നുള്ള അന്നത്തെ കോൺഗ്രസ് എംപി ആനന്ദഗോപാൽ മുഖോപാധ്യായയുടെ ശ്രമഫലമായി ബുധ്നി പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടു. ജോലി വീണ്ടും തിരികെ ലഭിച്ചു. ഡിവിസിയുടെ വസതിയിലായിരുന്നു താമസം. പിന്നീട് വിവാഹിതയായ ബുധ്നിക്ക് ഒരു മകളും ഒരു മകനുമുണ്ട്. ബുധ്നി 2005ൽ വിരമിച്ചു.
Story Highlights: Tribal girl banished from community for ‘marrying’ Jawaharlal Nehru dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here