രാജ്യത്തിന് വേണ്ടിയാണ് മകൾ ശബ്‌ദം ഉയർത്തിയത്, നീലം ആസാദ് തെറ്റ് ചെയ്തിട്ടില്ല; അമ്മ സരസ്വതി 24 നോട്

പാർലമെന്റ് അതിക്രമ കേസിൽ അറസ്റ്റിലായ നീലം ആസാദ് തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ സരസ്വതി 24 നോട്. രാജ്യത്തിന് വേണ്ടിയാണ് മകൾ ശബ്‌ദം ഉയർത്തിയതെന്നും മകൾ നല്ലവൾ ആണെന്നും അമ്മ പ്രതികരിച്ചു. നീലം ആസാദിനെ ഒരു കുറ്റക്കാരി ആയല്ല മാതാവ് സരസ്വതി കാണുന്നത്. പാവപ്പെട്ടവർക്ക് വേണ്ടിയും വിദ്യാർത്ഥികൾക്ക് വേണ്ടിയും പ്രായമായവർക്ക് വേണ്ടിയും ശബ്ദമുയർത്തിയിരുന്നു മകളെന്ന് മാതാവ് ഓർക്കുന്നു.
ഇതുവരെ ഒരു തെറ്റും മകൾ ചെയ്തിട്ടില്ല .ബി എഡും എംഫിലും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യത മകൾക്ക് ഉണ്ട്. ഉന്നത വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ജോലി ലഭിച്ചില്ല, പിന്നെ എന്തു ചെയ്യും. തൊഴിലില്ലായ്മയുടെ ഉത്തരവാദി സർക്കാർ അല്ലേ എന്നുമാണ് മാതാവ് ചോദിക്കുന്നത്. രാജ്യത്തിനു വേണ്ടിയാണ് മകൾ സംസാരിച്ചത്. നീലം തന്റെ മാത്രം മകളല്ല രാജ്യത്തിന്റെ മുഴുവൻ മകൾ ആണെന്നും മാതാവ് പ്രതികരിച്ചു.
പാർലമെന്‍റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്‍റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ് നടത്തുകയാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘം. ജിൻഡിലെ ഖാഗോ ഗ്രാമത്തിലെ വീട്ടിലാണ് റെയ്ഡ്. നീലത്തിന്‍റെ മുറിയിൽ പരിശോധന നടത്തിയ പ്രത്യേക സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ ബൽവാൻ സിങ്ങും വനിത ഓഫീസറുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റിലായവർക്കെതിരായ എഫ്.ഐ.ആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നീലത്തിന്‍റെ മാതാപിതാക്കൾ ഡൽഹി പാട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. റിമാൻഡ് സമയത്ത് എഫ്.ഐ.ആറിനായി ഡൽഹി പൊലീസിനെ സമീപിക്കാനായിരുന്നു കോടതി നിർദേശം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here