പൊലീസ് വാഹനം തകർത്ത കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി

പൊലീസ് വാഹനം തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് യൂത്ത് കോൺഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവർ കീഴടങ്ങിയത്. യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് പ്രവർത്തകർ പൊലീസ് വാഹത്തിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചത്. (surrendered vandalizing police vehicle)
സെക്രട്ടേറിയറ്റ് മാർച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായത്. പൊലീസിനൊപ്പം യൂത്ത് കോൺഗ്രസ് സമരത്തെ അടിച്ചമർത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെൺകുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെൺകുട്ടികളുടെ വസ്ത്രം വലിച്ചുകീറി. പൊലീസിനെ അഴിഞ്ഞാടാൻ വിടുന്നതിന് പിണറായി വിജയൻ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവും. പ്രവർത്തരെ അടിച്ചാൽ അവർക്കൊപ്പമിറങ്ങും. പൊലീസ് സംയമനം പാലിച്ചില്ല. ഒരു പെൺകുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത്.
ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം തുടരും. കഴിഞ്ഞ 40 ദിവസമായി തോന്നിവാസം നടക്കുന്നു. അതിനു പൊലീസ് കൂട്ടുനിൽക്കുന്നു. ഈ പൊലീസ് സംരക്ഷണം മതിയാകാഞ്ഞിട്ടല്ലേ പിണറായി വിജയന് നൂറു കണക്കിനു ക്രിമിനലുകളുടെ സംരക്ഷണയിൽ പുറത്തിറങ്ങേണ്ട ഗതികേട് വന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്ക് ആദ്യമായല്ലേ ഉണ്ടാവുന്നത്. കെഎസ്‌യു സമരത്തിനും മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടാവുമെന്നും സതീശൻ 24നോട് പ്രതികരിച്ചു.
പ്രവർത്തകരെയും അണികളെയും അടികൊള്ളാൻ വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവും രാഹുലുമടക്കമുള്ള നേതാക്കൾ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെതിരെ പ്രതിരോധം തീർക്കുകയാണ്. ‘ഞങ്ങൾ പ്രകോപനത്തിനില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. പൊലീസിന്റെയും ജീവൻ രക്ഷാസേനയുടെയും തല്ലുകൊള്ളാൻ ഞങ്ങളില്ല. അത് ഞങ്ങളുടെ തീരുമാനമാണ്. അതിനെ വേണമെങ്കിൽ പ്രതിരോധമെന്ന് വിളിക്കാം. കോൺഗ്രസ് പ്രവർത്തകരെ അടികൊള്ളാൻ വിട്ടുകൊടുക്കില്ല’. രാഹുൽ പറഞ്ഞു.
Story Highlights: Two accused have surrendered in the case of vandalizing the police vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here