ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയിൽ തീരുമാനം ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയിൽ ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. രാവിലെ ചേരുന്ന മുന്നണി യോഗം പുനസംഘടന ചർച്ച ചെയ്യും. ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.(Second Cabinet Reshuffle of Second Pinarayi Government)
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും .മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരിന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനസംഘടന നീണ്ട് പോയത്.
നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. മുന്നണി തീരുമാനം വരുന്നതിന് പിന്നാലെ ആൻറണി രാജുവും,അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനം രാജി വെയ്ക്കും. ഗണേഷ് കുമാറിൻറെയും,കടന്നപ്പള്ളി രാമചന്ദ്രൻറെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ നടക്കും. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകൾ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.
Read Also : ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; ഈ മാസം സത്യപ്രതിജ്ഞ ചെയ്യും
തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നൽകുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർജെഡി നൽകിയ കത്തും യോഗം പരിഗണിക്കും. തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് കാട്ടി സികെ നാണു നൽകിയ കത്തും യോഗത്തിൽ വരും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here