‘വിചാരധാരയിലെ ആഭ്യന്തര വെല്ലുവിളികള്‍ എന്ന ഭാഗത്ത് ക്രിസ്ത്യാനികളെക്കുറിച്ചും പറയുന്നുണ്ട്’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ വിമര്‍ശിച്ച് സിപിഐ

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനും അതില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. മണിപ്പൂര്‍ കലാപത്തിലെ നിശബ്ദതയെക്കുറിച്ച് പ്രധാനമന്ത്രിയോട് ബിഷപ്പുമാര്‍ ചോദിക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട എല്ലാവര്‍ക്കും മനസിലാകും. വിചാരധാരയില്‍ ആഭ്യന്തര വെല്ലുവിളികള്‍ എന്ന ഭാഗത്ത് ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. (Binoy Viswam Criticizes PM Modi’s Christmas Lunch With Bishops)
സഭാ പ്രമുഖരേയും വ്യവസായ പ്രമുഖരേയും ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്ന് വിരുന്നിനുശേഷം ബിഷപ്പുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പറഞ്ഞിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്.
Story Highlights: Binoy Viswam Criticizes PM Modi’s Christmas Lunch With Bishops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here