‘പാർട്ടിയിൽ ചർച്ച വേണമെന്ന കാര്യത്തിൽ തർക്കമില്ല’; കെ മുരളീധരനെ പിന്തുണച്ച് രമേശ് ചെന്നിത്തല

പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ലെന്ന കെ മുരളീധരന്റെ വിമർശനത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിൽ ചർച്ച വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പാർലമെൻറ് തെരഞ്ഞെടുപ്പിലേക്കാണ്. വടകരയിലെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. തരൂരിന് മാത്രമല്ല എല്ലാ പ്രവർത്തകസമിതി അംഗങ്ങൾക്കും തരംഗമുണ്ടെന്നും അദ്ദേഹം 24 നോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പൊതുതെരഞ്ഞെടുപ്പിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോദിയും അമിത് ഷായും അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ കേരളത്തിൽ എത്താറുണ്ട്. വോട്ടു പിടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇരുവരുടെയും സന്ദർശനം കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. ബിജെപി ഒരു സീറ്റിലും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പിണറായി സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇടതുപക്ഷ ഗവൺമെന്റിനോട് ജനങ്ങൾക്ക് അതിശക്തമായ പ്രതിഷേധമാണുള്ളത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു. ഇത് കോൺഗ്രസിന് അനുകൂലമായി വരും. പ്രവർത്തകസമിതി അംഗങ്ങൾക്കെല്ലാം തരംഗമുണ്ട്. രാഹുൽ ഗാന്ധി മുതലുള്ളവർക്ക് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. നരേന്ദ്രമോദി സർക്കാരിന്റെ പത്തുവർഷത്തെ ഭരണം വിലയിരുത്തി കൊണ്ടാകും ജനങ്ങൾ വോട്ട് ചെയ്യുക. രാജ്യത്ത് കോൺഗ്രസിന് അനുകൂലമായ ചിന്തയാണ് കാണാൻ കഴിയുന്നതെന്നും രമേശ് ചെന്നിത്തല 24 നോട് പറഞ്ഞു.
Story Highlights: Ramesh Chennithala in support of K Muralidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here