ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ഓടെ; കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഗുജറാത്തിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് പ്രഖ്യാപനം. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റർ ഗ്രൗണ്ട് വർക്ക് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയിൽ പാത നിര്‍മ്മിക്കുന്നതെന്നും അറിയിച്ചു.
ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്രസർക്കാർ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും ചേർന്ന് 5,000 കോടി രൂപയും പദ്ധതിക്കായി നൽകുന്നു. ശേഷിക്കുന്ന ഫണ്ടുകൾ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ നിന്നുള്ള വായ്പയാണ്.
Read Also : രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട്; കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ
2017 സെപ്തംബറിൽ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടൽ. നിർമാണം 2022ൽ പൂർത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികൾ കാരണം കാലതാമസം നേരിട്ടു. ദക്ഷിണ ഗുജറാത്തിലെ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം 2026ഓടെ ആരംഭിക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
Story Highlights:India’s first bullet train starts by 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here