‘ഒരു കുടയും വെള്ളവും കൊടുത്ത് അവിടെത്തന്നെ ഇരുത്തണമായിരുന്നു, ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല’; ഗവർണർക്കെതിരെ ഇ.പി ജയരാജൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന മറ്റാരുമുണ്ടായിട്ടില്ല. പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. പദവി ആവശ്യമില്ലാത്തതാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ സമർത്ഥിക്കുന്നു. ഗവർണർ വഴിയരികിൽ തന്നെ ഇരിക്കട്ടെയെന്നാണ് തൻ്റെ അഭിപ്രായം. ഒരു കുടയും വെള്ളവും കൊടുത്ത് അവിടെ തന്നെ ഇരുത്തണമായിരുന്നു. പ്രതിഷേധക്കെതിരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് എന്ത് അധികാരം? ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല. പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുത്. ഗവർണർ ചെയ്തത് ക്രിമിനൽ കുറ്റം, റോഡ് ഉപരോധിച്ച് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ഗവർണറുടെ സുരക്ഷ വർധിപ്പിച്ച നടപടി അല്പത്തരം ആണെന്ന് പറഞ്ഞ ഇ.പി ജയരാജൻ സുരക്ഷാ ക്യാറ്റഗറി മാറ്റിയില്ലെങ്കിലും ഗവർണർ കേരളത്തിൽ സുരക്ഷിതനാണെന്ന് കൂട്ടിച്ചേർത്തു.
സർക്കാർ ഗവർണർ പോര് നാടകമാണെന്ന പ്രതിപക്ഷ വിമർശനത്തെയും അദ്ദേഹം പരിഹസിച്ചു. പറഞ്ഞ ശീലിച്ച വിമർശനമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ ഉപദേശം ഗവർണർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഗവർണറുടെ നാടകം ഇടതുമുന്നണിയുടെ ജനപിന്തുണ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: EP Jayarajan against the Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here