കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിയാന. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം.
ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
ഫെബ്രുവരി 11 ന് രാവിലെ 6 മുതല്‍ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഹരിയാന ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ബള്‍ക്ക് എസ്എംഎസുകളും മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ വോയ്സ് കോളുകള്‍ ഒഴികെയുള്ള എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും.
അതേസമയം, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.
Story Highlights: Farmers Delhi Chalo march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here