‘അവസാനം കുട്ടന്‍ അങ്ങ് ഇറങ്ങി…’; മഞ്ഞുമ്മല്‍ ബോയ്സ് നേരിട്ട യഥാര്‍ത്ഥ അവസ്ഥ അനില്‍ പറയുന്നു

സ്വന്തം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ഖത്തറിലെ തിയേറ്ററിലിരുന്ന് ബിഗ്‌സ്‌ക്രീനില്‍ കണ്ടതിന്റെ നടുക്കത്തിലും സന്തോഷത്തിലുമാണ് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അനില്‍ ജോസഫ്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് പ്രേരണയായ യഥാര്‍ത്ഥ സംഭവത്തില്‍ ഉള്‍പ്പെട്ട അനില്‍ എത്രയും വേഗം നാട്ടിലെത്തി സുഹൃത്തുക്കളെ കാണാനുള്ള ആവേശത്തിലാണ്. (Anil Joseph narrates the real story behind the film Manjummel Boys)
2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും കൂട്ടത്തില്‍ ഒരാള്‍ അപകടത്തില്‍ പെടുന്നതുമാണ് ചിത്രത്തിന്റെ കഥ.ഗുണാ കേവ് കാണാന്‍ പോയ സംഘത്തില്‍ ഒരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങിപ്പോവുകയും പൊലീസും ഫയര്‍ഫോഴ്സും നിസ്സഹായരായി പോയിടത്ത് സുഹൃത്തിനെ രക്ഷിക്കാന്‍ കൂട്ടത്തിലൊരാള്‍ കുഴിയില്‍ ഇറങ്ങിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു.അന്ന് കൂടെയുണ്ടായിരുന്ന അനില്‍ ജോസഫ്,ദോഹയിലെ തിയേറ്ററില്‍ ആദ്യപ്രദര്‍ശനം കണ്ടിറങ്ങിയത് മുതല്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തി സംഘത്തിലുള്ള കൂട്ടുകാരുമായി ഒത്തുകൂടാനുള്ള ആഗ്രഹത്തിലാണ്.ഖത്തര്‍ എയര്‍വെയ്‌സില്‍ ഗ്രൗണ്ട് ഡ്രൈവറായി ജോലി ചെയ്യുന്ന അനില്‍ ജോസഫ് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയാണ്.
Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?
‘അവനില്ലാതെ ഞങ്ങള്‍ക്ക് തിരികെ പോകുന്ന കാര്യം ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല, ഞങ്ങളെല്ലാവരും തന്നെ അക്കാലത്ത് നല്ല കഷ്ടപ്പാടില്‍ തന്നെയായിരുന്നു. ഈ സംഭവം കൊണ്ട് എല്ലാവരും നടുങ്ങിപ്പോയി. അപ്പോള്‍ കുട്ടന്‍ പറഞ്ഞു, ഞാന്‍ എന്തായാലും ഇറങ്ങിക്കോളാമെന്ന്. നേരെ താഴേക്ക് പോകൊനൊന്നുമാകുമായിരുന്നില്ല. തടസങ്ങള്‍ ഏറെയായിരുന്നു…’ തങ്ങള്‍ അനുഭവിച്ചതെല്ലാം ട്വന്റിഫോറിനോട് വിവരിക്കുമ്പോള്‍ അനിലിന്റെ വാക്കുകളില്‍ ഇന്നും ഈ നടുക്കമുണ്ടായിരുന്നു.
സംഭവം നടന്ന് ഒന്നര പതിറ്റാണ്ടിന് ശേഷം പുറത്തിറങ്ങിയ സിനിമ തങ്ങളുടെ അനുഭവങ്ങളോട് തികച്ചും നീതി പുലര്‍ത്തിയെന്നും അനില്‍ ജോസഫ് പറഞ്ഞു.അന്നത്തെ സൗഹൃദങ്ങളും പഴയകാലത്തെ ഓര്‍മകളുമായി നാട്ടിലെത്തിയാല്‍ വീണ്ടും മറ്റൊരു വിനോദയാത്രയ്ക്കുള്ള തയാറെടുപ്പിലാണെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Anil Joseph narrates the real story behind the film Manjummel Boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here