സിദ്ധാർത്ഥിൻ്റെ മരണം; രണ്ട് അധ്യാപകരും ഒരു പിജി വിദ്യാർത്ഥിയും പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചെന്ന് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്, നാളെ തെളിവ് പുറത്തുവിടും

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ രണ്ട് അധ്യാപകരും ഒരു പി ജി വിദ്യാർത്ഥിയും പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചെന്ന് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ട്വന്റിഫോർ ‘എൻകൗണ്ടറി’ൽ അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതി സിൻജോ ജോൺസൺ ഉൾപ്പെടെയുള്ളവരാണ് ഇന്ന് പിടിയിലായത്. സിദ്ധാർത്ഥൻ നേരിട്ട ക്രൂരമർദ്ദനങ്ങൾ വെളിവാക്കുന്ന ആൻറി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോർട്ട് പുറത്തുവന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്ത് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവൻ പ്രതികളും പിടിയിലാകുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ ഉൾപ്പടെ 18 പ്രതികളാണ് പിടിയിലായത്. മുഖ്യപ്രതി സിൻജോ ജോൺസണെ കൽപ്പറ്റ കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. റിമാൻഡിലായ പ്രതികളിൽ ആറു പേരെ തിങ്കളാഴ്ച വരെ കൽപ്പറ്റ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, ഹോസ്റ്റൽ മുറിക്കകത്ത് വെച്ച് സിദ്ധാർത്ഥൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന ആൻറി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് പുറത്തുവന്നു. ഹോസ്റ്റലിലെ 98 വിദ്യാർത്ഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച മർദ്ദിച്ചതായും മരിച്ച അന്നും സിദ്ധാർത്ഥൻ മർദ്ദനം നേരിട്ടതായും റിപ്പോർട്ടിലുണ്ട്. മർദ്ദനവിവരം പുറത്തറിയിക്കാതിരുന്ന വിദ്യാർത്ഥികൾഉ ൾപ്പെടെ 31 പേർക്ക് പഠന വിലക്കേർപ്പെടുത്തി. സിദ്ധാർഥ്നറെ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷസംഘടനകളുടെ മാർച്ച് അക്രമാസക്തമായി.
കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയറിൻ്റെ നേതൃത്വത്തിൽ കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ക്യാമ്പസിനകത്തേക്ക് ഇരച്ചു കയറി.
യൂത്ത് ലീഗിൻറെ നേതൃത്വത്തിലും കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചിനൊടുവിൽ സിദ്ധാർത്ഥൻ ക്രൂരമർദ്ദനം നേരിട്ട ഹോസ്റ്റലിന് ഉൾവശവും സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here