മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായിയെ വിശ്വാസമില്ല, ഒരു പിതാവെന്ന നിലയിൽ അദ്ദേഹം വാക്കുപാലിക്കുന്ന് കരുതുന്നു; രാഹുൽ മാങ്കൂട്ടത്തിൽ

സിദ്ധാർദ്ധന്റെ വിഷയം ഉന്നയിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കുന്ന കാര്യം നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന് ഉറപ്പു നൽകിയത് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെ വിശ്വാസമില്ല. ഒരു പിതാവ് എന്ന നിലയിൽ പിണറായി വിജയൻ വാക്കുപാലിക്കും എന്ന് കരുതുന്നു. തങ്ങളുടെ ആരോഗ്യനില മോശമാണ്. എന്നാൽ ആരോഗ്യമല്ല പ്രധാനമെന്നും സിദ്ധാർത്ഥന്റെ നീതിയാണ് പ്രധാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ ആന്റി റാഗിംഗ് സ്ക്വാഡ് യു.ജി.സിക്ക് നൽകിയ റിപ്പോർട്ട് 24 ന് ലഭിച്ചു. നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടെന്നാണ് മൊഴി. 2019 ലും 2021ലും സമാന മര്‍ദ്ദനമുറകള്‍ ഹോസ്റ്റലില്‍ നടന്നുവെന്നും കണ്ടെത്തലുണ്ട്.
ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും ഒപ്പം നിന്നു. ഭയം മൂലം സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും വിട്ടുനിന്നു. 2019 ലും 2021 ലും സമാന മര്‍ദ്ദനമുറകള്‍ ഹോസ്റ്റലില്‍ നടന്നു. മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥി രണ്ടാഴ്ച ക്ലാസ്സിൽ എത്തിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പറയാന്‍ വിദ്യാര്‍ത്ഥി തയ്യാറല്ലെന്നും കണ്ടെത്തല്‍.
ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയവും രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. യൂണിയൻ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അക്കാദമിക് നിലവാരം മാനദണ്ഡമാക്കണമെന്നും റാഗിംഗ് വിരുദ്ധ സ്ക്വാഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗത്തില്‍ സിദ്ധാർത്ഥൻ്റെ മരണം ചർച്ചയാകുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.
ആർജെഡിയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കർശന നിർദേശം നൽകണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. അതേസമയം, മുന്നണി യോഗത്തിലുണ്ടായ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തയാറായില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here