കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 25ന് പരിഗണിക്കും. ട്വൻ്റിഫോർ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തലേ ദിവസം പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.
കെഎസ്ഇബി ഇലക്ട്രിക്കൽ എഞ്ചിനിയർ ആണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയുണ്ടെന്ന് കണ്ടെത്തിയത്. മഴയത്ത് സർവീസ് വയർ തകര ഷീറ്റിൽ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാൻ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബൾബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.
കടയുടമയുടെ പരാതിയിൽ തലേന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവിൽ ഒരു ഉദ്യോഗസ്ഥൻ്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോവൂർ കെ എസ് ഇ ബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.
ഇന്നലെ ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
Story Highlights: kozhikode electrocuted human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here