ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് അയോധ്യയെ തൊടാതെ മനേക ഗാന്ധി

മനേക ഗാന്ധിയുടെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. മെയ് 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ നിന്നാണ് മനേക മത്സരിക്കുന്നത്. മകൻ വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. മണ്ഡലത്തിൽ 17% ന്യൂനപക്ഷ വോട്ടുകളാണുള്ളത്. കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സ്ഥാനാർഥി റാം ഭുവൽ നിഷാദ്, ബിഎസ്പിയുടെ ഉദയ് രാജ് വെർമ എന്നിവരാണ് മേനകയുടെ എതിരാളികൾ. ഇരുവരും ഒബിസി വിഭാഗത്തിൽപ്പെട്ടരാണ്.
ന്യൂനപക്ഷ, ഒബിസി വോട്ടുകൾ ലക്ഷ്യമിട്ട് മനേക ഗാന്ധി, സുൽത്താൻപുരിൽ നിന്ന് വെറും ഒരു മണിക്കൂർ യാത്രചെയ്താലെത്തുന്ന അയോധ്യ ക്ഷേത്രത്തെക്കുറിച്ച് ഇതുവരെ തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മിണ്ടിയിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് “ഞാൻ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണുള്ളത്. അതിനാലാണ് രാമക്ഷേത്രത്തെക്കുറിച്ചുള്ള ഇവിടെ സംസാരിക്കാത്തത്. ജനത്തിൻ്റെ ആവശ്യം അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹരിക്കപ്പെടണമെന്നാണ്. മാത്രവുമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ വോട്ടർമാരുമായി നല്ല ബന്ധെ പുലർത്തണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഓരോ ഗ്രാമങ്ങളും സന്ദർശിച്ച് അത്തരമൊരു ബന്ധം ഞാൻ ജനവുമായി ഉണ്ടാക്കിയിട്ടുണ്ട്. അവർക്കുവേണ്ടി കൂടുതൽ എന്ത് ചെയ്യണമെന്നാണ് ഞാൻ ആലോചിക്കുന്നത്” എന്നായിരുന്നു മറുപടി.
ഒമ്പതാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് മനേക ഗാന്ധി തയ്യാറെടുക്കുന്നത്. 2019ൽ സുൽത്താൻപൂരിൽ നിന്ന് 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മനേക വിജയിച്ചത്. സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായിരുന്ന ചന്ദ്ര ഭദ്ര സിങ് ആയിരുന്നു മേനക ഗാന്ധിക്ക് കടുത്ത വെല്ലുവിളിയുയർത്തിയത്. എന്നാൽ ഇത്തവണ മത്സരം കൂടുതൽ കടുക്കും. ഒബിസിക്ക് പുറമേ എസ്‌സി വിഭാഗത്തിന് 21% വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. മുമ്പ് രണ്ടുതവണ ബിഎസ്‌പി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം കൂടിയാണിത്.
പിലിഭിത് മണ്ഡലത്തിൽ നിന്നായിരുന്നു മനേക ഗാന്ധി മത്സരിച്ചിരുന്നത്. 2019ൽ മകൻ വരുൺ ഗാന്ധിക്കു വേണ്ടി സീറ്റൊഴിഞ്ഞു നൽകിയാണ് സുൽത്താൻപൂരിലെത്തിയത്. ബിജെപിയെ നിരന്തരം വിമർശിച്ചതിനേത്തുടർന്ന് വരുൺ ഗാന്ധിയും പാർട്ടിയും ബിജെപി നേതൃത്വവും തമ്മിൽ ചേർച്ചയിലല്ല. മനേക ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്തുന്നതിന് നരേന്ദ്ര മോദിയോ, അമിത് ഷായോ ഇതുവരെ മണ്ഡലത്തിൽ എത്തിയിട്ടില്ല. എന്നാൽ യോഗി ആദിത്യനാഥ് മേനകയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചില സംസ്ഥാന മന്ത്രിമാരും മനേക ഗാന്ധിക്കുവേണ്ടി പ്രചാരണരംഗത്തുണ്ട്.
Story Highlights : There is no mention of the Ram Temple in Maneka Gandhi’s election campaign.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here