ആന്ധ്രയില്‍ അധികാരത്തിലേറുക എന്‍ഡിഎ എന്ന് എക്‌സിറ്റ് പോളുകള്‍; ചന്ദ്രബാബു നായിഡു ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം

ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ അധികാരത്തിലേക്കെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍. ചന്ദ്രബാബു നായിഡു അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 175 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയാണ് ഇന്ത്യാ ടുഡേ സര്‍വെ പ്രവചിക്കുന്നത്. ബിജെപിയും ചന്ദ്രശേഖര്‍ നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയും സംസ്ഥാനത്ത് അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. (Chandrababu Naidu-BJP-Jana Sena to wrest Andhra Pradesh from Jagan Reddy exit polls)
ബിജെപിയെയും ജനസേനയെയും കൂട്ടുപിടിച്ച് എന്‍ഡിഎ സഖ്യത്തില്‍ ഭരണത്തിലേറാനുള്ള ശ്രമത്തിലാണ് തെലുങ്കുദേശം പാര്‍ട്ടി. സംസ്ഥാനത്ത് നഷ്ടപ്പെട്ട സാന്നിധ്യം തിരിച്ചു പിടിയ്ക്കാനുള്ള ഊര്‍ജിത ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ശക്തമായ തൃകോണ മത്സരമാണ് നിയമസഭലോക്‌സഭ തെരഞ്ഞെടുപ്പുകളിലേയ്ക്ക് ആന്ധ്രാപ്രദേശില്‍ നടന്നത്. 25 ലോക്‌സഭ മണ്ഡലങ്ങള്‍. 175 നിയമസഭ മണ്ഡലങ്ങള്‍. ടിഡിപിയെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞാണ് 2019ല്‍ ജഗന്മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയത്. നിയമസഭയില്‍ 151 ഉം ലോകസഭയില്‍ 22 ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി 23 നിയമസഭ സീറ്റുകളും മൂന്ന് ലോക് സഭ സീറ്റുകളും നേടി. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച് ഇത്തവണയും ആധിപത്യം ഉറപ്പിയ്ക്കാന്‍ സാധിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജഗന്മോഹന്‍ റെഡ്ഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും.
തകര്‍ന്നടിഞ്ഞ 2019ല്‍ നിന്നും 2024 ലെത്തുമ്പോള്‍ ബിജെപിയ്ക്കും ജനസേന പാര്‍ട്ടിയുടെയ്ക്കും ഒപ്പമാണ് ടിഡിപി മത്സരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനങ്ങളും അഴിമതിയും കേന്ദ്ര സര്‍ക്കാറിന്റെ വികസനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. 39.17 ശതമാനം വോട്ടുകളാണ് ടിഡിപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. മുഖ്യമന്ത്രി ജഗന്മോഹന്റെ സഹോദരി വൈ എസ് ശര്‍മിളയെ പിസിസി അധ്യക്ഷയാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ ആന്ധ്രയില്‍ പരീക്ഷണം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയോടുള്ള ജനങ്ങളുടെ താല്‍പര്യം ശര്‍മിളയിലൂടെയ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല കോണ്‍ഗ്രസിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here