‘ബിഡിജെഎസ് ഒരു ഉപകരണം, എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ല’; എം.വി ഗോവിന്ദൻ

പാർട്ടിയിലെ തെറ്റു തിരുത്തൽ പ്രക്രിയ തുടരുമെന്നും തെറ്റായ ഒരു രീതിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിയുടെ തിരുത്തൽ മാർഗരേഖ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. എന്നാൽ ബി.ഡി.ജെ.എസിനെ ഉപകരണമാക്കി എസ്.എൻ.ഡി.പി മേഖലകളിൽ കാവിവത്കരണത്തിന് ശ്രമം നടത്തുന്നുവെന്ന് എം.വി ഗോവിന്ദൻ ഇന്നും വിമർശനം ആവർത്തിച്ചു. എൽഡിഎഫ് കൺവീനർ
ഇ.പി ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും എം.വി ഗോവിന്ദൻ നൽകി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നി മുന്നോട്ട് പോകാനാണ് സി.പി.ഐ.എം
തിരുത്തൽ രേഖയിൽ പ്രധാനമായും തീരുമാനിച്ചിട്ടുള്ളത്. ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനിമുതൽ സർക്കാർ പ്രഥമ പരിഗണന നൽകും.എല്ലാം ചെയ്യാമെന്ന് കരുതിയാണ് സർക്കാർ ഇത് വരെ മുൻഗണന നിശ്ചയിക്കാതെ ഇരുന്നതെന്നും,എന്നാൽ കേന്ദ്ര സർക്കാരിന്റെ ഉപരോധം ബുദ്ധിമുട്ടുണ്ടാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
അതിനിടെ വോട്ടു ചോർച്ചയിൽ SNDP ക്കെതിരെയുള്ള വിമർശനം ഇന്നും സിപിഐഎം തുടർന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും,
വിശ്വാസികളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം മാലിന്യ നീക്കമുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനകീയ പിന്തുണയോടെ മുന്നിട്ടിറങ്ങാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാന കമ്മിറ്റിയിൽ പാസാക്കി തിരുത്തൽ രേഖ ജില്ലാ ഘടകങ്ങളിലേക്ക് അയക്കും.
Story Highlights : M V Govindan criticize SNDP and BDJS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here